മുന്നണി പ്രവേശനത്തിൽ തീരുമാനം ഉടൻ: വ്യക്തമാക്കി ജോസ് കെ മാണി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (09:28 IST)
ചതി കേരള കോൺഗ്രസിന്റെ സംസ്കാരമല്ലെന്നും. നാല് പതിറ്റാണ്ടിലേറെ യുഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ലെന്നും ജോസ് കെ മാണി. മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. കോൺഗ്രസിനെയും ജോസഫ് വിഭാഗത്തെയും വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.

'കേരളാ കോണ്‍ഗ്രസ്സ് (എം)നെ
ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഡാലോചന അരങ്ങത്തേയ്ക്ക് വരുന്നതാണ് ഇന്ന് നാം കണ്ടത്. കെഎം മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുണ്ട്. നാല് പതിറ്റാണ്ടിലേറെ യുഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പടെ യുഡിഎഫില്‍ ഉണ്ടായ എല്ലാ ധാരണകളും കൃത്യമായി പാലിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം). കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ ഉണ്ടെന്ന് വരുത്താനുള്ള നീക്കമാണ് നടന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫില്‍ നിന്നും പുറത്തുപോയതലല്ല. യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലയില്ലെന്നും, ഇനി ഈ മുന്നണിയില്‍ വേണ്ട എന്നും
പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കുകയാണ് ഉണ്ടായത്. അതിന്റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ്സ് (എം) ചതിച്ചു എന്ന് ആരോപിക്കുന്നവര്‍ നിര്‍ണ്ണായകമായ പാലാ ഉപതെരെഞ്ഞെടുപ്പില്‍ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പാലായില്‍ കേരളാ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥി ഇല്ലെന്നും, രണ്ടില ചിഹ്നം ആര്‍ക്കും നല്‍കേണ്ട എന്ന് കാണിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും, തെരെഞ്ഞെടുപ്പ് ദിവസത്തില്‍പ്പോലും പരസ്യപ്രസ്ഥാവന നടത്തി യുഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത

പി.ജെ ജോസഫിന്റെ കടുത്ത രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും യുഡിഎഫ് നേതൃത്വം ഇതുവരെ കൈകൊണ്ടിട്ടില്ല. കെഎം മാണിസാര്‍ രോഗശയ്യയില്‍ ആയപ്പോള്‍ മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം)നെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരാണ് പിജെ ജോസഫ് വിഭാഗം. അവര്‍ക്ക് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം ചാര്‍ത്തിക്കൊടുത്തവര്‍ ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്.

കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കി അപമാനിച്ചവര്‍ ഈ പ്രസ്ഥാവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. കെഎം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും അടിയറവ്‌വെയ്ക്കില്ല. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുമ്പായി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.ഉചിതമായ തീരുമാനം വേഗത്തിലുണ്ടാവും.

ചിഹ്നവും, അംഗീകാരവും സംബന്ധിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ സംബന്ധിച്ച് പിജെ ജോസഫ് വിഭാഗം നുണ പ്രചരിപ്പിക്കുകയാണ്. മാണി സാറിന്റെ വേര്‍പാടിന് ശേഷം കേരളാ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും, ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ആര്‍ക്കാണ് അവകാശപ്പെട്ടത് എന്നതായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച തര്‍ക്ക വിഷയം. ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന നിയമ നടപടികള്‍ എം.പിമാരുടേയും, എം.എല്‍.എമാരുടേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും മൂല്യവും സംസ്ഥാന കമ്മറ്റിയിലെ ഭൂരിപക്ഷവും ഉള്‍പ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :