യുപിയിലെ പോരാട്ടം എൺപതും ഇരുപതും തമ്മിൽ: വിവാദ പ്രസ്‌താവനയുമായി യോഗി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജനുവരി 2022 (21:01 IST)
രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയു‌ള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പ്രസ്‌താവനയെന്നാണ് വിമർശകർ പറയുന്നത്.

ലഖ്‌നൗവില്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ ബിജെപിക്ക് ലഭിക്കുന്ന ബ്രാഹ്മണ വോട്ടുകളെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനായിരുന്നു യോഗിയുടെ ഇത്തരത്തിലുള്ള പ്രതികരണം.മത്സരം ഏറെ മുന്നോട്ട് പോയി. പോരാട്ടം ഇപ്പോള്‍ 80 ഉം 20 ഉം തമ്മിലാണ്' യുപി മുഖ്യമന്ത്രി പറഞ്ഞു. ഇത് 19 ശതമാനമാണ് എന്നാണല്ലോ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറയുന്നത് എന്ന് അവതാരകൻ പറഞ്ഞപ്പോൾ 80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം എന്നിവയെ പിന്തുണയ്ക്കുന്നവരാണെന്നും ഇവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞു.

ഇതിനെ എതിര്‍ക്കുന്ന 15 മുതല്‍ 20 ശതമാനം ആളുകള്‍ മാഫിയകളേയും ക്രമിനലുകളേയും പിന്തുണക്കുന്നവരും കര്‍ഷക-ഗ്രാമ വിരുദ്ധരുമാണെന്നും അതിനാൽ വിജയം ബിജെപിക്കൊപ്പം നിൽക്കുമെന്നും യോഗി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :