തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ശ്രീനു എസ്| Last Modified ശനി, 2 മെയ് 2026 (17:22 IST)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചത്. മെയ് 4 ന് നടക്കുന്ന വോട്ടെണ്ണലിന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും സഹായികളായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോടതിയെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ അത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്ന് തൃണമൂല്‍ ആരോപിച്ചു. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നതെന്ന് പറഞ്ഞു. വോട്ടെണ്ണലിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും തൃണമൂല്‍ വാദിച്ചു.

എന്നാലു ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണല്‍ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹര്‍ജി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :