സ്വാതന്ത്രദിനാഘോഷങ്ങൾക്ക് തുടക്കം, വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (08:22 IST)
എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിന്റെ പ്രൗഡിയിൽ രാജ്യം. കനത്ത സുരക്ഷകൾക്ക് നടുവിലാണ് ഇത്തവണ രാജ്യതലസ്ഥാനത്ത് സ്വാതന്ത്രദിനാഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി.

7.30ഓടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം ആരംഭിച്ചത്.

വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടം ഭാവി തലമുറയ്ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്‌, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :