ഇൻ്റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാം, സ്നോഫ്ലേക്ക് ആപ്പുമായി ടോർ!
സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് സംവിധാനങ്ങള്‍ക്ക് ഡാറ്റ ഒരു സാധാരണ വീഡിയോ കോള്‍ ആയി മാത്രമെ ദൃശ്യമാകു.
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പുകളും ഭരണകൂട നിരീക്ഷണങ്ങളും മറികടക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വഴിയൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ടോര്‍ ബ്രൗസര്‍. ഇപ്പോഴിതാ സര്‍ക്കാറുകളുടെ ഡിജിറ്റല്‍ നിരീക്ഷണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ജനങ്ങളെ സഹായിക്കാനായി സ്‌നോഫ്‌ലേക്ക് എന്ന പേരില്‍ പുതിയ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടോര്‍(ദ ഒനിയണ്‍ റൗട്ടര്‍).
പുതിയ ആപ്പ് വഴി സാധാരണ ഉപയോക്താക്കള്‍ക്ക് സ്വമേധയ തങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കുവെച്ച് ടോറിന്റെ വലിയ പ്രോക്‌സി ശൃംഖലയുടെ ഭാഗമാകാന്‍ സാധിക്കും. പോര്‍ച്ചുഗലിലെ പ്രമുഖ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റുഡിയോയായ 'ബ്ലോക്കോ'യുമായി (Bloco) സഹകരിച്ചാണ് ടോര്‍ ഈ സ്വതന്ത്ര ആന്‍ഡ്രോയിഡ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്.
സ്‌നോഫ്‌ലേക്ക് സാങ്കേതികവിദ്യ: എങ്ങനെ പ്രവര്‍ത്തിക്കുന്നു?
More: https://t.co/ANL0uRXoXM
— Cybernews (@Cybernews) August 4, 2026
രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നടപ്പിലാക്കുമ്പോള്‍ പ്രധാനമായും ടോര്‍ (Tor) നെറ്റ്വര്‍ക്കുകളിലേക്കുള്ള പ്രവേശനവഴികളും പരമ്പരാഗത വി.പി.എന്‍ (VPN) സെര്‍വറുകളെയുമാണ് ബ്ലോക്ക് ചെയ്യുന്നത്. ഇതിനെ അതിജീവിക്കാനായാണ് സ്‌നോഫ്‌ലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ വിപിഎന്‍ സേവനങ്ങളെയും ടോര്‍ നോഡുകളെയും തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് എളുപ്പമാണ്. എന്നാല്‍ ഇതിനെ മറികടക്കാനാണ് സ്‌നോഫ്‌ലേക്ക് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിനെ സാധാരണ ഒരു വോയ്‌സ് കോള്‍/വീഡിയോ കോള്‍ പോലെയാക്കുകയാണ് ആപ്പ് ചെയ്യുന്നത്. ഇതിനായി പിയര്‍ ടു പിയര്‍ ഓഡിയോ- വീഡിയോ കൈമാറ്റത്തിനായി ഉപയോഗിക്കുന്ന വെബ് ആര്‍ടിസി സാങ്കേതികതയാണ് ഉപയോഗിക്കുന്നത്.
അതായത് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് സംവിധാനങ്ങള്‍ക്ക് ഡാറ്റ ഒരു സാധാരണ വീഡിയോ കോള്‍ ആയി മാത്രമെ ദൃശ്യമാകു.ഹ്രസ്വകാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന പ്രോക്‌സി കണക്ഷനുകള്‍ വഴിയാണ് ഈ വിവരങ്ങള്‍ കടന്നുപോവുക. ഇവ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റിന്റെ വലിയ ഭാഗം തടയേണ്ടി വരുമെന്നതിനാല്‍ ഇത് സാമ്പത്തികമായി വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ഈ ആപ്പ് വ്യക്തിവിവരങ്ങള്‍ ഒന്നും തന്നെ ശേഖരിക്കില്ല. എങ്കിലും സിഗമമായി പ്രവര്‍ത്തിക്കാന്‍ 10 പെര്‍മിഷനുകള്‍ ആവശ്യമാണ്. ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് പ്രോക്‌സി നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. എല്ലാ വിവരങ്ങളും ടോറിന്റെ എക്‌സിറ്റ് നോഡ് ഐപി വഴി മാത്രമാകും പുറം ലോകത്തേക്ക് എത്തുക. ഇന്ത്യയുള്‍പ്പെടുന്ന വലിയ വിഭാഗം രാജ്യങ്ങളിലും ടോര്‍ നിയമവിധേയമാണ്. എന്നാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഇത് ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹമാണ്.
ജന്തര്‍ മന്തര്‍ പ്രക്ഷോഭങ്ങളും ഇന്റര്‍നെറ്റ് നിരോധനങ്ങളും
ഇറാന്‍, റഷ്യ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് പതിവുവാര്‍ത്തയാണ്.അടുത്തിടെ ഇന്ത്യയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ ഇന്ത്യയും ഇന്റര്‍നെറ്റ് മേഖലയില്‍ താത്കാലികമായി നിരോധിച്ചിരുന്നു.
പ്രക്ഷോഭ സ്ഥലങ്ങളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പുറത്തെത്തുന്നത് തടയാനും വാര്‍ത്താവിനിമയം ഉപരോധിക്കാനും ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍, സ്‌നോഫ്‌ലേക്ക് പോലുള്ള ടൂളുകള്‍ ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തടസ്സമില്ലാതെ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ തുണയാകും. കൂടാതെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ ഡിജിറ്റല്‍ ഫൂട്ട്പ്രിന്‍സ് പിന്തുടര്‍ന്ന് നിരീക്ഷിക്കുന്നത് തടയാനും സ്‌നോഫ്‌ലേക്ക് സഹായിക്കും.