നിവാർ: മൂന്നുമരണം, 101 വീടുകൾ തകർന്നു, മാറ്റിപ്പാർപ്പിച്ചത് 2.27 ലക്ഷം പേരെ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 27 നവം‌ബര്‍ 2020 (07:44 IST)
ചെന്നൈ: തമിഴ്നാട്ടിൽ വീശിയ നിവാർ ചുഴലിക്കാറ്റിൽ മരണം മൂന്നായി. മുന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ തമിഴ്നാട്ടിൽ വ്യാപക നാശമാണ് ഉണ്ടായത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും 2,27,300 ആളുകളെ മാറ്റിപ്പാർപ്പിച്ചു. രണ്ടുപേർ ചെന്നൈയിലും ഒരാൾ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. ചെന്നൈ റോയപേട്ട് റോഡിലൂടെ നടക്കുമ്പോൾ മരം കടപുഴകിവീണ് അൻപതുകാരനും, കോയമ്പേട് വിടിന് മുകളിൽ പൊട്ടിവീണ വൈദ്യുതി കേബിളിൽനിന്നും ഷോക്കേറ്റ് ബിഹാര സ്വദേശിയായ 27കാരനുമാണ് ചെന്നൈയിൽ മരിച്ചത്.

നാഗപട്ടണം വേദാരണ്യത്ത് പതിനാറുകാരൻ ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ 101 വീടുകൾ നശിച്ചതായാണ് പ്രാഥമിക വിവരം. മരങ്ങൾ വ്യാപകമായി കടപുഴകി വീഴുകയും, ഇലക്ട്രിക് തൂണകൾ നിലംപതിയ്ക്കുകയും ചെയ്തു. ശക്തമായ മഴ ചെന്നൈ, കടലൂർ, വിഴുപുരം തുടങ്ങിയ ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. വെല്ലൂർ, റാണിപ്പേട്ട്, തിരുപത്തൂർ, ധർമപുരി, തിരുവണ്ണാമല..എന്നീ ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :