കുറച്ചുനേരം ടെറസിലിരുന്ന് കാറ്റുകൊള്ളണമെന്ന് നവവധു, സമ്മതം നല്‍കി വരന്‍; ആദ്യരാത്രിയില്‍ ടെറസിനു മുകളിലൂടെ ഒളിച്ചോട്ടം

രേണുക വേണു| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (15:22 IST)
ആദ്യരാത്രിയില്‍ ടെറസിനു മുകളിലൂടെ ഒളിച്ചോടി നവവധു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. വരന്‍ പൊലീസില്‍ പരാതി നല്‍കി.

വിവാഹം കഴിഞ്ഞ രാത്രി ഇരുവരും കിടപ്പറയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും വധു ആവശ്യപ്പെട്ടു. വരന്‍ ഇത് സമ്മതിക്കുകയും ചെയ്തു.

വധു തനിച്ചാണ് ടെറസിലേക്ക് പോയത്. കുറച്ച് നേരം കഴിഞ്ഞും കാണാതായപ്പോള്‍ വരന്‍ യുവതിയെ അന്വേഷിച്ച് ടെറസിലേക്ക് എത്തി. അപ്പോള്‍ അവിടെ യുവതിയെ കാണാനില്ല. താന്‍ ചതിക്കപ്പെട്ട കാര്യം അപ്പോഴാണ് അയാള്‍ അറിഞ്ഞത്. ടെറസിലൂടെ യുവതി ചാടി പോകുകയായിരുന്നു. ആ സമയത്ത് പട്രോളിങ് നടത്തുകയായിരുന്നു പൊലീസിനു മുന്നില്‍ യുവതി അകപ്പെടുകയും ചെയ്തു. അതിനു പിന്നാലെയാണ് മറ്റൊരു ട്വിസ്റ്റ് പുറത്തായത്.

നടന്നത് വിവാഹ തട്ടിപ്പാണ്. വിവാഹത്തിനു മുന്‍പ് വധുവിന് 90000 രൂപ നല്‍കിയതായി വരന്‍ സോനു ജെയിന്‍ പൊലീസിനോട് പറഞ്ഞു. ഈ പണവും കൊണ്ടാണ് യുവതി മുങ്ങിയത്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളോളം വിവാഹം നോക്കിയെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു ജെയിന്‍ പരിചയപ്പെട്ടത്. അനിത രത്‌നാകരന്‍ എന്നു പേരുള്ള ഒരു യുവതിയുമായി സോനു ജെയിന്റെ വിവാഹം നടത്താമെന്ന് ഉദല്‍ ഘടിക് വാക്കുനല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പാണ് യുവതിക്ക് സോനു ജെയിന്‍ പണം നല്‍കിയത്. ഉദല്‍ ഘടിക് ആവശ്യപ്പെട്ടതനുസരിച്ചാണ് 90,000 രൂപ നല്‍കിയതെന്നും സോനു ജെയിന്‍ പറയുന്നു. അനിത രത്‌നാകരനും ഇടനിലക്കാരനായ ഉദല്‍ ഘടികും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പായിരുന്നു ഇതെന്നാണ് പൊലീസ് സംശയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :