പരിസ്ഥിതിക്ക് പുല്ലുവില, ഖനനത്തിന് അനുമതി കേന്ദ്രം തീരുമാനിക്കും, നിയമ ഭേദഗതിക്കെതിരെ കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
പാര്‍ലമെന്റ് പാസാക്കിയ പുതിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം ഉള്‍പ്പെടുന്ന 4 കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍. പുതിയ നിയമഭേദഗതി സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നതാണെന്നും അടിയന്തിരമായി ഇവ റദ്ദാക്കണമെന്നുമാണ് കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യം.
സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരിക്കുന്നു. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് പുതിയ നിയമഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്ത്യ സഖ്യത്തിലുള്ള ജാര്‍ഖണ്ഡും നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.
നിയമഭേദഗതി നടപ്പിലായാല്‍ ഖനനത്തിന് ഭൂമി പാട്ടത്തിന് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാകും. ഏതെങ്കിലും ഒരു പ്രദേശത്ത് അഞ്ച് ശതമാനം ധാതുക്കളുണ്ടെന്ന് കണ്ടെത്തിയാല്‍ ആ പ്രദേശം ഖനനഭൂമിയായി കണക്കാക്കി സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാകും. നിലവില്‍ പല സംസ്ഥാനങ്ങളും പാരിസ്ഥിതിക ആഘാതങ്ങള്‍ മൂലം പരിസ്ഥിതി ലോക പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കുന്നില്ല. ഇത് മറികടക്കാന്‍ നിയമത്തിലൂടെ സാധിക്കും. കൂടാതെ നിയമ ഭേദഗതിയിലൂടെ ക്വാറികള്‍, ഖനനകമ്പനികള്‍, ഭൂമി എന്നിവയില്‍ നിന്നുള്ള നികുതിവരുമാനങ്ങളും കേന്ദ്രസര്‍ക്കാരിനാകും. ഭരണഘടന വിദഗ്ധരായ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.