1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

എഴുതാത്ത(?) സുലോചന

ശശി

നോവല്‍ നാലാപ്പാറ്റ് ബാലാമണി അമ്മ മാധവിക്കുട്ടി എഴുതാത്ത(?) സുലോചന ഡോ.നാലപ്പാട്ട് സുലോചന
ഡോ.നാലപ്പാട്ട് സുലോചന വി.എം. നായരുടെയും ബാലാമണിയമ്മയുടെയും ഏഴുതാത്ത മകളായിട്ടാണ് അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. സുലോചന സ്വയം അങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. താന്‍ ജീവിച്ച കൊല്‍ക്കത്തയില്‍ അല്പ വര്‍ഷം മുമ്പ് ചെന്ന ചെന്ന ഡോ. സുലോചന പരിചയപ്പെടുത്തിയത് എഴുതാത്ത സുലോചനയായാണ്. പക്ഷേ

"" ബുദ്ധിതന്‍ കടിഞ്ഞാണമെപ്പോഴും നുറുങ്ങിപ്പോ
മുദ്ധത ജീവന്‍ തന്‍റേതാം കുളമ്പിന്‍ കുതിയേല്‍ക്കെ''

എന്ന അക്കിത്തത്തിന്‍റെ വരികളെ അന്വര്‍ത്ഥമാക്കുമാറ് സുലോചനയും എഴുതിത്തുടങ്ങി. എഴുത്തിലൂടെയവര്‍ പൊടുന്നനെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കൈതപ്പൂവിന്‍റെ സൗരഭം എത്രകാലം മൂടിവെക്കാനാവും. നാലപ്പാട്ട് കുടുംബത്തില്‍ അന്തര്‍ലീനമായ സാഹിത്യചോദനയുടെ ഉറവകള്‍ സുലോചനയുടെ വിരല്‍ത്തുമ്പിലും സ്രോതസ്സു കണ്ടെത്തി.

നാലപ്പാടന്‍ പെരുമ

"കണ്ണുനീര്‍ത്തുള്ളി'യുടെയും രതിസാമ്രാജ്യത്തിന്‍റെയും കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ നാലപ്പാട്ട് നാരായണമേനോന്‍റെയും ബാലാമണിയമ്മയുടെയും പിന്തുടര്‍ച്ചക്കാരിയായി മാധവിക്കുട്ടി വന്നപ്പോള്‍ ഡോ. സുലോചന വ്യാപരിച്ച മണ്ഡലങ്ങള്‍ വേറെയായിരുന്നു.

ആതുരശുശ്രൂഷാ രംഗവും, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാനുള്ള ഔത്സുക്യവും ഡോ. സുലോചനയെ നിശ്ശബ്ദമായൊരു സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയാക്കുകയായിരുന്നു.

നാലപ്പാടന്‍ രചനയുടെ പെരുമ ഡോ. സുലോചനയിലും തീരുന്നില്ല. മകള്‍ അനുരാധ ശ്രദ്ധേയയായ ചിത്രകാരിയും ഇപ്പോള്‍ എഴുത്തുകാരിയുമാണ്. ആര്‍ക്കിടെക്റ്റായ മകന്‍ അരുണ്‍ ആധുനിക കെട്ടിടനിര്‍മ്മാണ വിദ്യയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതാറുണ്ട്. മകള്‍ അനുപമയും എഴുത്തിന്‍റെ രംഗത്തു തന്നെ.

അറിയപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്. സി. കെ. ഉണ്ണികൃഷ്ണന്‍ നായര്‍ ടാറ്റാ ടീയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നത്. കൃതഹസ്തനായ ശില്പിയാണ് അദ്ദേഹം. നല്ലൊരു ചിത്രകാരനും

പാഴ്വസ്തുക്കളില്‍ നിന്നും ഇന്ദ്രജാലം സാധിക്കുന്ന ശില്പവൈഭവമാണാ കൈകളില്‍. ഓലക്കീറില്‍ നിന്നും പിടയ്ക്കുന്ന പക്ഷികളും ആടും ആനയുമെല്ലാം സ്വന്തം അങ്കണത്തേയും അകങ്ങളെയും അലങ്കരിക്കുന്നതാണ് "ഉണ്ണി'ക്കിഷ്ടം.


പുഴുവിനെ പൂമ്പാറ്റയാക്കുന്ന സിദ്ധി

"പുഴുവിനെ പൂമ്പാറ്റയാക്കാനുള്ള' "സുലു'വിന്‍റെ കഴിവുകള്‍ പക്ഷെ അമ്മയ്ക്ക് തിരിച്ചറിയാനായോ എന്നറിയില്ല. അറിഞ്ഞു കാണണം.

ചേച്ചി മാധവിക്കുട്ടിയോടൊപ്പം രചിച്ച നോവല്‍ "കവാടം' തോട്ടം മേഖലയുടെ മനുഷ്യകഥകള്‍ , വാങ്മയ ചിത്രങ്ങളാവുന്ന "തേയില', മാതൃഭൂമിയില്‍ പരമ്പരയായി വന്ന ഓര്‍മ്മക്കുറിപ്പുകള്‍ "ഞാനെന്ന അഭാവം' എന്നീ പുസ്തകങ്ങള്‍ ഡോ. സുലോചനയുടേതായി ഉണ്ട്. "പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍' നാലാമത്തെ പുസ്തകമാണ്.

അമ്മയുടെ ജീവിതം ഓര്‍ക്കാന്‍, പകര്‍ത്താന്‍ മകള്‍ക്കായേയ്ക്കും. പക്ഷേ അമ്മയുടെ സാഹിത്യസപര്യയുടെ സ്നാനഘട്ടങ്ങളിലൂടെ മകള്‍ തീര്‍ത്ഥയാത്ര നടത്തുന്നത് അപൂര്‍വ്വമായൊരു യത്നമാണ്. ഡോ. സുലോചന ആ തീര്‍ത്ഥയാത്ര വ്രതശുദ്ധിയോടെ നിര്‍വ്വഹിച്ചു. എഴുത്തിന്‍റെ ഹോമാഗ്നി ജ്വലിപ്പിച്ചു. പുരോഢാശമായി കിട്ടിയത് ""പേനയാല്‍ തുഴയുന്ന ദൂരങ്ങള്‍''.

രോഗശയ്യയില്‍ കിടന്ന് വിശ്വംബയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി മലയാളത്തിന്‍റെ അമ്മ മറ്റൊരുലോകം കാണുകയാണ്.

""പുത്രിമാരൊരുക്കിയ വെണ്‍മൃതുകിടക്കയില്‍
പൂര്‍ണശാന്തതയില്‍ ഞാന്‍ മലര്‍ക്കെ കിടക്കുന്നു
പക്ഷികള്‍ പുറത്തെങ്ങും സംഗീതം തുടരുന്നു
പൂര്‍ണതയിലേയ്ക്ക്... മന്ദം കൈ നീട്ടുന്നു.''

എന്ന് വിറയാര്‍ന്ന ശോഷിച്ച വിരലുകളാല്‍ അവസാനമായി കുറിച്ചിട്ട അമ്മയുടെ ഇന്നലെകളിലേയ്ക്കുള്ള ഡോ. സുലോചനയുടെ ദര്‍ശനം മലയാള സാഹിത്യത്തിന് അമൂല്യമായ അനുഭവമാണ്.

About Writer
WEBDUNIA