പാലക്കാട് ഇത്തവണ ആർക്കോപ്പം?

സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു.

Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (18:24 IST)
വേനൽ ചൂടിൽ ഉരുകുന്ന പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടിനും ഒരു കുറവുമില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു.

കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. വികസനപ്രശ്നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്.

എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പി രാജേഷ് വോട്ട് തേടുന്നത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐഐടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എം.പി എന്നാണ് എൻഡിഎ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന പ്രദേശമാണ് പാലക്കാട് മണ്ഡലം. അതുകൊണ്ടുതന്നെ നോട്ട് നിരോധനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇവിടെ വോട്ടിങിൽ പ്രതിഫലിച്ചേക്കാം. ശബരിമല വിഷയവും വലിയതോതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫ് ക്യാംപിനുണ്ട്. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :