ശസ്ത്രക്രിയയിലെ പിഴവുമൂലം യുവാവിന് വൃഷണം നഷ്ടപെട്ടു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (12:07 IST)
ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം യുവാവിന് വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ഇയാള്‍ ഡോക്ടര്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. സെപ്റ്റംബര്‍ 13നായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

മാനന്തവാടി മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയ കാര്യം വാര്‍ഡില്‍ എത്തി രോഗിയെ പരിശോധിക്കുന്ന വേളയിലും മറച്ചുവെക്കുകയും പിന്നീട് ഡിസ്ചാര്‍ജ് എഴുതി നല്‍കുകയും ചെയ്‌തെന്നാണ് യുവാവ് പറയുന്നത്. വേദന സഹിച്ച് 7 ദിവസം കഴിഞ്ഞു. മുറിവിലെ തുന്നല്‍ എടുക്കാന്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നുകയും സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ജറി വിഭാഗത്തിലെ മറ്റൊരു ജൂനിയര്‍ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം യുവാവിനെ അറിയിച്ചത്.

പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ വൃഷ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നു. ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും നേഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തി എന്നും ആരോപണമുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ ഒരു സര്‍ജറിക്ക് പിഴവ് സംഭവിച്ചത് വിവാദമായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :