1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Why is there no rush in major criminal cases

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Why is there no rush in major criminal cases
കൊച്ചി: 'അഭിലാഷം' എന്ന സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ എന്ന ഷംസു സായിബിനെ അറസ്റ്റ് ചെയ്ത ഹില്‍ പാലസ് പോലീസിന്റെ നടപടിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചു.പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ അറസ്റ്റ് നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ പലപ്പോഴും കാണാത്ത തരത്തിലുള്ള സംശയാസ്പദമായ പ്രേരണയെ കോടതി ചോദ്യം ചെയ്തു. ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ നിലവിലുള്ള വലിയ ക്രിമിനല്‍ കേസുകളെക്കുറിച്ച് പോലീസിനെ ഓര്‍മ്മിപ്പിച്ച കോടതി ഈ കേസിലേതുപോലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തിടുക്കവും കാണിക്കുന്നില്ലല്ലോ എന്ന് പരിഹസിച്ചു.
 
ഈ കേസില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഗുരുതരമായി ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. അര്‍ദ്ധരാത്രിയില്‍ ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്ത് നാടകീയമായി അറസ്റ്റ് ചെയ്തതിന്റെ കാരണവും കോടതി ആരാഞ്ഞു. കോടതിയുടെ കര്‍ശനമായ ഉത്തരവിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് എസ്എച്ച്ഒ നേരിട്ട് ഹാജരായെങ്കിലും കേസില്‍ കാണിച്ച തിടുക്കത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
 
സിനിമയുടെ നിര്‍മ്മാതാവ് ആന്‍ സരിഗ നല്‍കിയ പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബിയുമായുള്ള ആന്‍ സരിഗയുടെ അടുത്ത ബന്ധവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് പോലീസ് കാണിച്ച തിടുക്കത്തിന് പിന്നിലെന്ന് പ്രതിഭാഗം ആരോപിച്ചു. സിവില്‍ കേസാണെങ്കിലും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് ആരോപിക്കപ്പെടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതിന് ഒരു ദിവസം മുമ്പാണ് പോലീസിന്റെ നീക്കം. അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതിയുടെ സജീവ പരിഗണനയിലാണ്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്