'തല നരയ്ക്കാത്തതല്ലെന്‍ യുവത്വം'; വി.എസ്.അച്യുതാനന്ദന് 98-ാം പിറന്നാള്‍

രേണുക വേണു| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (07:45 IST)

മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് വി.എസ്. തന്റെ 98-ാം ജന്മദിനം ആഘോഷിക്കുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പൊതു രാഷ്ട്രീയ രംഗത്തു നിന്ന് കുറച്ച് കാലമായി മാറി നില്‍ക്കുകയാണ് അദ്ദേഹം. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും കേരളത്തിന്റെ ദൈനംദിന രാഷ്ട്രീയ ചലനങ്ങള്‍ വീട്ടിലിരുന്ന് വി.എസ്. അറിയുന്നുണ്ട്. എല്ലാ കാര്യങ്ങളിലും വി.എസിന് വി.എസിന്റേതായ നിലപാടും ഉണ്ട്. 98-ാം വയസ്സിലും അടിമുടി രാഷ്ട്രീയക്കാരനാണ് വി.എസ്.അച്യുതാനന്ദന്‍.

വീട്ടില്‍ ഇപ്പോഴും വീല്‍ചെയറിലാണ് വി.എസ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കും.


1923 ഒക്ടോബര്‍ 20 ന് പുന്നപ്രയിലാണ് വി.എസ്.അച്യുതാനന്ദന്റെ ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തിനു പിന്നാലെ ഏഴാം ക്ലാസില്‍വച്ച് വി.എസ്. ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. 17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം ആരംഭിച്ചത്. 1946 ലെ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് വി.എസ്. സമരത്തിന്റെ പേരില്‍ അറസ്റ്റിലാകുകയും ലോക്കപ്പ് മുറിയില്‍ പൊലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു.

സിപിഎമ്മിന്റെ സമുന്നത നേതാവായ വി.എസ്.അച്യുതാനന്ദന്‍ ഒരു ടേമില്‍ കേരള മുഖ്യമന്ത്രിയാകുകയും മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആകുകയും ചെയ്തു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും കേരളത്തിന്റെ പ്രതിപക്ഷ നേതാവായി. 2006 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :