വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മത്സരം പൊടിപാറാന്‍ സാധ്യത

എ കെ ജെ അയ്യര്‍| Last Modified ശനി, 9 ജനുവരി 2021 (19:17 IST)
തിരുവനതപുരം : കെ.മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് എം.പി ആയപ്പോള്‍ ഒഴിവുവന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ആയി അന്നെത്തെ തിരുവനന്തപുരം യുവ മേയറായി വി.കെ.പ്രശാന്തിനെ മത്സരിപ്പിച്ച് ജയിപ്പിച്ച കാര്യം നടന്ന്
അധിക സമയമായിട്ടില്ല.
അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്തിനെ തന്നെയാവും സി.പി.എം ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത.

എന്നാല്‍ ഇത്തവണ യുവാവായ പ്രശാന്തിനെതിരെ തങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുവാവായ മുന്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ നിര്‍ത്തിയേക്കും എന്നാണ് നിലവിലെ സൂചനകള്‍. നേമത്ത് നിലവിലെ എം.എല്‍.എ ആയ ഓ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെ നിര്‍ത്താമെന്നാണ് ഉന്നതങ്ങളിലെ ആലോചനകള്‍.

വട്ടിയൂര്‍ക്കാവില്‍ ആദ്യത്തെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍ 2014 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബി.ജെ.പി ക്കായിരുന്നു മുന്‍തൂക്കം. പക്ഷെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിച്ചപ്പോള്‍ ഈ മണ്ഡലത്തില്‍ 85 ബൂത്തുകളിലും കോണ്‍ഗ്രസായിരുന്നു മുന്നില്‍.

കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് ജയിച്ചെങ്കിലും എന്‍.ഡി.എ ക്കായിരുന്നു രണ്ടാമ സ്ഥാനം. വോട്ടര്‍മാര്‍ കക്ഷികളെ മാറിമാറി അനുഗ്രഹിക്കുന്നു എന്നതാണ് ഇത് നല്‍കുന്ന സൂചന. എങ്കിലും ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വി.വി.രാജേഷ് പൂജപ്പുരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥി ആയി വിജയം നേടാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

എങ്കിലും വി.കെ.പ്രശാന്ത് കുറഞ്ഞ കാലയളവില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുതലാക്കാമെന്ന കണക്കു കൂട്ടലിലാണ്. അതെ സമയം മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണം എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്
എന്തായാലും ഇത്തവണ വട്ടിയൂര്‍ക്കാവില്‍ നടക്കാനിരിക്കുന്നത് സൂപ്പര്‍ ത്രികോണ മത്സരമാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :