അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി
കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പാര്‍ട്ടി വക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കെപിസിസി. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയില്‍ പറയാമെന്നും വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വക്താക്കള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നിര്‍ദേശം വന്നത്. ചില വക്താക്കള്‍ മുഖ്യമന്ത്രിയെ തന്നെ വിമര്‍ശിക്കുന്ന സ്ഥിതിയുണ്ടായതോടെയാണ് കെപിസിസി നിര്‍ദേശം പുറപ്പെടുവിച്ചത്.
അതേസമയം ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താന്‍ കെഎസ്യു പ്രസിഡന്റ് സമയം ആവശ്യപ്പെട്ട് കത്ത് നല്‍കും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണിത്. കെഎസ്യു നേതാക്കളോട് പരസ്യ പ്രതികരണം നടത്താന്‍ പാടില്ലെന്ന് അലോഷ്യസ് സേവ്യര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച അനൂപ് വി ആറിനെയും ജിന്റോ ജോണിനെയും പാര്‍ട്ടി മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് സതീശന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി വക്താക്കളായി തുടരുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം.