അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (16:20 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് ചര്‍ച്ച അവസാനഘട്ടത്തിലെത്തി. ലീഗ് 27 സീറ്റില്‍ മത്സരിക്കുമെന്ന് ഏകദേശധാരണയായി. കഴിഞ്ഞ തവണയും 27 സീറ്റുകളിലായിരുന്നു ലീഗ് മത്സരിച്ചത്. ഇതില്‍ 25 സീറ്റില്‍ കോണി ചിഹ്നത്തിലും രണ്ടിടങ്ങളില്‍ സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു മത്സരിച്ചത്. ചില സീറ്റുകള്‍ വെച്ചുമാറാന്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തിരുവമ്പാടി മാത്രമാണ് ധാരണയായത്. ഇതിന് പകരം ലീഗിന് മറ്റൊരു സീറ്റ് കൊടുക്കും.
തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഇവിടെ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. നിലവില്‍ മുസ്ലീം ലീഗുമായും ആര്‍എസ്പിയുമായിട്ടാണ് സീറ്റ് ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായത്.
കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കഴിഞ്ഞ തവണ 10 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ നാല് സീറ്റെങ്കിലും വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റും വിട്ടുനല്‍കില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.
ലീഗിന് പൊതുവെ വിജയസാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂര്‍ സീറ്റുകളാകും ലീഗ് വിട്ട് നല്‍കുക. പക്ഷേ പകരം ഏത് സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. കളമശ്ശേരി ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം വന്നെങ്കിലും ഇതിലും തീരുമാനമാകേണ്ടതുണ്ട്.