തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (10:46 IST)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ക്കും അവഗണനകള്‍ക്കും വിരാമമിട്ടുകൊണ്ട് ശശി തരൂര്‍ എം.പി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പടയോട്ടത്തിന് ചുക്കാന്‍ പിടിക്കാന്‍ സജ്ജനാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെട്ടതായും വരാനിരിക്കുന്ന പോരാട്ടത്തില്‍ താന്‍ സജീവമായി രംഗത്തുണ്ടാകുമെന്നും തരൂര്‍ പ്രതിപക്ഷ നേതാവായ വിഡി സതീശന് ഉറപ്പ് നല്‍കി.
കൊച്ചിയിലെ മഹാപഞ്ചായത്ത് സംഗമത്തില്‍ നേരിട്ട അവഗണനയാണ് തരൂരിന് അതൃപ്തിയുണ്ടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ തരൂര്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു. ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്തെ തരൂരിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പാര്‍ട്ടിയിലെ മഞ്ഞുരുകല്‍ പൂര്‍ണ്ണമായത്.ഒറ്റപ്പാര്‍ട്ടി മാത്രമെ തന്റെ ജീവിതത്തില്‍ ഉള്ളുവെന്നും അത് പലതവണ പറഞ്ഞതാണെന്നും തരൂര്‍ വ്യക്തമാക്കി.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ തരൂരിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. മധ്യവര്‍ഗ വോട്ടര്‍മാര്‍ക്കിടയിലും നഗരപ്രദേശങ്ങളിലും തരൂരിനുള്ള സ്വാധീനം വോട്ടായി മാറുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. ബി.ജെ.പിയുടെ കടന്നുകയറ്റത്തെ ചെറുക്കാനും തരൂരിന്റെ പ്രതിച്ഛായ സഹായിക്കും. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് ഒരുങ്ങുമ്പോള്‍, തരൂര്‍ എന്ന 'ഗ്ലോബല്‍ സിറ്റിസണ്‍' വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.