തിരുവനന്തപുരത്ത് കര്‍ക്കിടക വാവ് ബലിദര്‍പ്പണം പൊതു സ്ഥലത്ത് അനുവദിക്കില്ല

ശ്രീനു എസ്| Last Updated: ശനി, 18 ജൂലൈ 2020 (11:19 IST)



തിരുവനന്തപുരത്ത് കര്‍ക്കിടക വാവ് ബലിദര്‍പ്പണം പൊതു സ്ഥലത്ത് അനുവദിക്കില്ല. ഇക്കാര്യം എഡിഎം വിആര്‍ വിനോദ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കര്‍മ്മങ്ങള്‍ ബുക്ക് ചെയ്ത് നടത്താം. എന്നാല്‍ ഇവര്‍ നേരിട്ടെത്താന്‍ പാടില്ല. പകരം ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ കര്‍മ്മങ്ങള്‍ നടത്തും.

ക്ഷേത്രങ്ങളിലോ പരമ്പരാഗത ബലിയിടങ്ങളിലോ പൊതുജനങ്ങള്‍ വരാനോ കൂട്ടം കൂടാനോ പാടില്ല. പരമാവധി ആളുകള്‍ അവരവരുടെ ഭവനങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ ശ്രമിക്കണം. സ്വകാര്യ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ബലിക്കടവുകളിലും ക്ഷേത്ര പരിസരങ്ങളിലും മറ്റിടങ്ങളിലും ബലിതര്‍പ്പണം സംഘടിപ്പിക്കുന്നില്ലെന്ന് പോലീസും ഇന്‍സിഡന്റ് കമാന്റര്‍മാരും ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കും.

ബലിതര്‍പ്പണ ദിവസം പരമ്പരാഗത ബലിതര്‍പ്പണ പ്രദേശങ്ങളിലും മറ്റിടങ്ങളിലും കര്‍ശന പോലീസ് നിരീക്ഷണമുണ്ടാകും. അതാത് താലൂക്കുകളിലെ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഏതെങ്കിലും പ്രദേശത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :