പാമ്പ് കടിയേറ്റ ഭാഗത്ത് സ്വയം പ്രഥമശുശ്രൂഷ, ആശുപത്രിയിലേക്ക് പോയത് സ്വയം ഡ്രൈവ് ചെയ്ത്; കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായി

രേണുക വേണു| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (11:34 IST)

കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ കണ്ട പാമ്പിനെ പിടികൂടാനാണ് വാവ സുരേഷ് കോട്ടയത്ത് എത്തിയത്. വാവ സുരേഷ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വല കൊണ്ട് പാമ്പിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു. ഓരോ കല്ലുകളും ഇളക്കി മാറ്റിയ ശേഷം അവസാനമാണ് മൂര്‍ഖനെ കണ്ടെത്തിയത്. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കില്‍ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യില്‍ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി സ്വന്തം കാറില്‍ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.

സുരേഷിന്റെ കാറില്‍ത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാല്‍ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാല്‍, ചിങ്ങവനത്ത് എത്തിയപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛര്‍ദിച്ച് അവശ നിലയിലായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :