എന്തുകൊണ്ട് തോറ്റെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ, പരോക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
ചിറയന്‍കീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എയും ജില്ലാപഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മില്‍ നടന്ന കയ്യാങ്കളി വിവാദമായതിന് പിന്നാലെ രമ്യാ ഹരിദാസ് എംഎല്‍എയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി.
യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരില്‍ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റിജില്‍ മാക്കുറ്റി ചോദിക്കുന്നത്. പോസ്റ്റിന് കീഴില്‍ രമ്യാ ഹരിദാസിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ രമ്യാ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്‌സാപ്പ് കൂട്ടായ്മയി പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എംഎല്‍എ വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ളവരെ കൂട്ടി സജാദിന്റെ കടയിലെത്തുകയായിരുന്നു.
വീട്ടിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് സജാദിന്റെ വീട്ടിലെത്തി. സജാദിന്റെ മകളെകൊണ്ട് സാമൂഹിക മാധ്യമത്തിലെ പോസ്റ്റ് വായിപ്പിക്കാന്‍ എംഎല്‍എയും സംഘവും ശ്രമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനിടെ ജില്ലാപഞ്ചായത്തംഗമായ സജിത് മുട്ടപ്പലവും സ്ഥലത്തെത്തിയിരുന്നു. ഇരുകൂട്ടരും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.
എംഎല്‍എ നല്‍കിയ പരാതിയില്‍ 14 പേര്‍ക്കെതിരെ എസ് സി, എസ് ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തു. സജാദും ഭാര്യയും പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. അതേസമയം എംഎല്‍എയുടെ പരാതിയില്‍ പോലീസ് നടപടികളുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാളയം പ്രദീപിന്റെ ഇടപെടലില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കുറെനാളായി കടുത്ത അതൃപ്തിയിലാണ്. അതേസമയം കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് കടക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടി ശ്രമം.