ഓപ്പറേഷന്‍ പി ഹണ്ട്: സംസ്ഥാനത്ത് നടന്ന റെയ്ഡില്‍ അറസ്റ്റിലായതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പ്രൊഫഷനിലുള്ളവര്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്

തിരുവനന്തപുരം| ശ്രീനു എസ്| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (17:20 IST)
തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്‍ഡിന്റെ ഭാഗമായി സൈബര്‍ ഡോം ഓഫീസറും, എഡിജിപിയുമായ മാനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡില്‍ 46 പേര്‍ അറസ്റ്റില്‍.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡില്‍ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടുള്ള ദുരുപയോഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വര്‍ധിച്ചുവരുന്നതായി കേരള പോലീസ് കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സപ്ലോയിറ്റിേഷന്‍ ടീം വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന പ്രൊഫഷന്‍ വഹിക്കുന്നവരാണ്, ഭൂരിഭാഗംപേരും ഐടി വിദഗ്ധരും, യുവാക്കളുമാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും വാട്‌സപ്പ്, ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതലായിയിട്ടും പ്രചരിക്കുന്നതെന്നും റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കുന്നു. സൈബര്‍ഡോമിലെ ഓപ്പറേഷന്‍ ഓഫീസര്‍ സിയാം കുമാര്‍,
രഞ്ജിത്ത് ആര്‍ യു, അസറുദ്ദീന്‍ എ, വൈശാഖ് എസ്എസ്, സതീഷ് എസ്, രാജേഷ്, ആര്‍കെ, പ്രമോദ് എ, രാജീവ് ആര്‍പി, ശ്യാം ദാമോദരന്‍ സിസിഎസ്ഇ എന്നിവരാണ് സൈബര്‍ഡോം
സ്‌ക്വാഡിലെ അംഗങ്ങള്‍.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 46 കേസുകളാണ് മലപ്പുറത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്.
നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഉപയോഗിച്ച 48 ഉപകരണങ്ങളും മലപ്പുറത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം കഴിഞ്ഞാല്‍ പാലക്കാടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 38 കേസുകള്‍ പാലക്കാട് രജിസ്റ്റര്‍ ചെയ്യുകയും
39 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു . ആലപ്പുഴയില്‍ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 43 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 49 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു, തിരുവനന്തപുരം സിറ്റിയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :