ബസ് ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: പ്രതി അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 27 ഏപ്രില്‍ 2023 (16:55 IST)
തൃശൂർ: സ്വകാര്യ ബസ് ജീവനക്കാരൻ മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി ചുള്ളിപ്പറമ്പിൽ സലീഷ് എന്ന 42 കാരണാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.

2019 നവംബർ പതിനെട്ടിനായിരുന്നു കേച്ചേരി അയ്യാമുക്ക് പുഴയിൽ കൈപ്പറമ്പ് സ്വദേശി കറിപ്പോട്ടിൽ ഗോപിനാഥൻ നായരുടെ മകൻ രജീഷ് (36) മുങ്ങിമരിച്ചത്. മരിച്ച രാജേഷും ഇപ്പോൾ പിടിയിലായ സലീഷും സുഹൃത്തുക്കളായിരുന്നു. ഇരുവരും ചേർന്ന് അയ്യാമുക്ക് പുഴയ്ക്കടുത്തടുള്ള പറമ്പിൽ നിന്ന് ഉത്സവത്തിനായി കവുങ്ങിൻ പൂക്കുല വെട്ടിയിരുന്നു.

ഇത് മറന്നു പോയതോടെ ഇരുവരും തിരികെപ്പോയി. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തിരികെ സലീഷ് മാത്രം തിരികെ വരികയും ചെയ്തു. പുഴയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രജീഷ് മുങ്ങിപ്പോവുകയായിരുന്നു എന്നാണു സലീഷ് പറഞ്ഞത്. എന്നാൽ പിന്നീട് രജീഷിന്റെ ബന്ധുക്കൾ എസ് .പി., മുഖ്യമന്ത്രി എന്നിവർക്ക് രജീഷിന്റെ മരണത്തിൽ സുഹൃത്തുക്കളെ സംശയമുണ്ടെന്ന് കാണിച്ചു പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സലീഷിനെ പിടികൂടിയത്.

മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയത്. രജീഷിനെ പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതായി സലീഷ് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :