'ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല, അപക്വമായ നടപടി'; സതീശന്റെ വലംകൈയ്‌ക്കെതിരെ രാഘവൻ
എറണാകുളത്ത് നിന്നായിരിക്കും മുഖ്യമന്ത്രി എന്ന നിലയിലാണ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്
എറണാകുളം ഡിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുയായിയുമായ മുഹമ്മദ് ഷിയാസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ.രാഘവൻ. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ആരംഭം ഷിയാസ് ആണെന്നും അപക്വമായ നടപടിയാണെന്നും രാഘവൻ കുറ്റപ്പെടുത്തി.
' ഈ ചർച്ചകൾ ആരംഭിച്ചത് എവിടെ നിന്നാണ്? ഇതിന്റെ ഒരു വാദം തുടങ്ങിയത് എറണാകുളത്ത് നിന്നാണ്, ഡിസിസി പ്രസിഡന്റാണ് പറഞ്ഞത്. അയാൾക്കു അത് പറയാൻ എന്ത് അർഹതയുണ്ട്? അപക്വമായ നടപടിയല്ലേ? അയാളുടെ സ്റ്റേറ്റ്‌മെന്റ് ആണ് ഈ വിവാദങ്ങൾ മുഴുവൻ ഉണ്ടാക്കിയത്. അത് എങ്ങനെ വന്നു? ഒരിക്കലും വരാൻ പാടില്ലാത്ത പ്രസ്താവനയാണ് വന്നത്. അവിടെ നിന്നാണ് പിന്നെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ബാക്കി ചർച്ചകളും വിവാദങ്ങളും ഉണ്ടായത്. ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന രീതിയിലല്ല ഈ പോക്ക്,' രാഘവൻ പറഞ്ഞു.
എറണാകുളത്ത് നിന്നായിരിക്കും മുഖ്യമന്ത്രി എന്ന നിലയിലാണ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. സതീശനെ അനുകൂലിച്ചുള്ള ഷിയാസിന്റെ നിലപാട് വന്ന ശേഷമാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിലെ വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. കെ.സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങൾ വേണുഗോപാൽ - സതീശൻ ഗ്രൂപ്പുകൾ തമ്മിൽ കൊമ്പ് കോർക്കൽ രൂക്ഷമായി.
