ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍; കേരളം കാണുന്ന ആശങ്കയുടെ 'കുന്ന്'

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (20:32 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മേയ് എട്ട് മുതലാണ്. നാല് ഘട്ടമായി നീട്ടിയ ലോക്ക്ഡൗണ്‍ ജൂണ്‍ എട്ട് വരെയാണ് നിലവില്‍. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ജൂണ്‍ എട്ടിനു ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് സാധ്യത. എന്നാല്‍, ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുമ്പോഴാണ് കേരളത്തിനു മുന്നില്‍ വെല്ലുവിളിയായി ആശങ്കയുടെ 'കുന്ന്' കാണുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തെ കോവിഡ് കണക്കുകളാണ് ഇപ്പോള്‍ ആശങ്കയായി കാണുന്നത്. മേയ് 31 ന് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 12,300 പേര്‍ക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു, 174 മരണം സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് കര്‍വ് നന്നായി താഴുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,760 ആയി, മരണസംഖ്യയും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.13 ആയി ഉയര്‍ന്നു. ഇന്നത്തെ കോവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ആശങ്ക വര്‍ധിക്കും. സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമാണ്.

ജൂണ്‍ എട്ട് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. ഈ പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുകയാണോ ഇന്നലെത്തെയും ഇന്നത്തെയും കോവിഡ് കണക്കുകള്‍ എന്ന് ആശങ്കയുണ്ട്. വരും ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ നിന്നു കുറഞ്ഞാലേ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് അനുവദിക്കുന്ന സാഹചര്യം സംജാതമാകൂ.

ആരോഗ്യവിദഗ്ധര്‍ പറയുന്നത്

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് വ്യാപന കര്‍വ് താഴ്ന്നതിനാല്‍ ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുന്നതാണ് ഒരു പകര്‍ച്ചവ്യാധിയുടെ തരംഗം. ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ. കേരളത്തില്‍ ഈ ഘട്ടം കഴിഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ 28 നാണ് കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയര്‍ന്നു. മേയ് 12 നാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് കര്‍വ് പതുക്കെ താഴാന്‍ തുടങ്ങി. നിലവില്‍ കര്‍വ് താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നയത്തില്‍ ഇളവ് ആകാമെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ കാണുന്നത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് അവസാനിച്ചേക്കും. മേയ് എട്ടിനു ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ഒരു മാസം പിന്നിടും. അതുകൊണ്ട് തന്നെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാകില്ല. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :