1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Leaving clothes at Pamba is not a custom

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

ജസ്റ്റിസുമാരായ എ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

Sabarimala
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കേരള ഹൈക്കോടതി. ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ മൂലം പമ്പ മലിനമായ സാഹചര്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. 
 
എല്ലാ ദിവസവും പമ്പയില്‍ നിന്ന് ലോഡ് കണക്കിന് വസ്ത്രങ്ങള്‍ ശേഖരിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നു. ഇത് ഒരു ആചാരത്തിന്റെ ഭാഗമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ അത്തരമൊരു ആചാരമില്ലെന്ന് വ്യാപകമായി അവബോധം സൃഷ്ടിക്കണം. പമ്പയുടെ തീരത്ത് ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ പമ്പ മലിനമാക്കരുതെന്നും വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുതെന്നും കെഎസ്ആര്‍ടിസി ബസുകള്‍ വഴി ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
 
ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ നദിയില്‍ അടിഞ്ഞുകൂടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ജലത്തെ മലിനമാക്കുന്നു. നദിയില്‍ അവശേഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോര്‍ഡ് വലിയ തുകയ്ക്ക് ലേലം ചെയ്തിട്ടുണ്ടെങ്കിലും നദിയുടെ അടിയില്‍ കിടക്കുന്ന വസ്ത്രങ്ങള്‍ അവര്‍ ശേഖരിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞു. വെള്ളത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്ത്രങ്ങള്‍ മാത്രമേ ശേഖരിക്കൂ. സംഭരിച്ച വസ്ത്രങ്ങള്‍ കുളിക്കുന്ന സ്ഥലത്തിന്റെ പടികളില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ചെളിയും വസ്ത്രങ്ങളും അടിഞ്ഞുകൂടുകയും പടികള്‍ വൃത്തികേടാകുകയും ചെയ്യുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചെയ്തത് മഹാതെറ്റാണ്, ഫോണ്‍ വിളിച്ചു ചൂടായി പറഞ്ഞിട്ടുമുണ്ട്; മാങ്കൂട്ടത്തിലിനെ തള്ളി സുധാകരന്‍, യു ടേണ്‍