സഞ്ചാരവേളയില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യത മുന്നില്‍ കണ്ട് മുന്നറിയിപ്പു നല്‍കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (18:57 IST)
തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയും ഇ-മെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച് ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം.

ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലും ഇ-മെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്. നമ്പരിലും ഇ-മെയില്‍ ഐഡിയിലും മാറ്റം വന്നാല്‍ [email protected]എന്ന ഇ-മെയിലില്‍ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്. നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :