പുറത്തുപോകുന്നവർ പോലീസിന്റെ പാസ് വാങ്ങണം, തട്ടുകടകൾ തുറക്കരുത്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 7 മെയ് 2021 (19:27 IST)
കേരളത്തിൽ നാളെ മുതൽ ലോക്ക്‌ഡൗൻ ആരംഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകുന്നവർ പോലീസ് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അന്തർജില്ലാ യാത്രകൾ കഴിവതും ഒഴിവാക്കണം. അത്യാവശ്യ യാത്രകൾക്ക് പോകുന്നവർ സത്യവാങ്‌മൂലം നൽകണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ. കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർ 14 ദിവസം സ്വന്തം ചിലവിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.

ലോക്ക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്. ആഴ്‌ച്ചയുടെ അവസാന രണ്ട് ദിവസം വാഹന റിപ്പയര്‍ വര്‍ക് ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാം.അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം. ചിട്ടിപിരിവുകാരും മറ്റും ഗൃഹസന്ദർശനം ഒഴിവാക്കണം.

മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോള്‍ മരണവും കൂടുമെന്നും ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :