ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

Kerala Railway
അഭിറാം മനോഹർ| Last Modified വെള്ളി, 23 ജനുവരി 2026 (11:38 IST)
കേരളത്തിലെ ഗതാഗത അടിസ്ഥാനസൗകര്യ രംഗത്ത് നിര്‍ണായക വഴിത്തിരിവായി പുതിയ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ സിഗ്‌നല്‍. വിവാദങ്ങള്‍ നിറഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരമായാണ് പുതിയ ആശയം മുന്നോട്ടുവയ്ക്കുന്നത്. പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുന്നതിനുള്ള ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (DMRC)യാണ് ഏല്‍പ്പിച്ചിരിക്കുകയാണ്. 'മെട്രോമാന്‍' എന്നറിയപ്പെടുന്ന ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന സംഘമാകും DPR തയ്യാറാക്കുക. 9 മാസത്തിനുള്ളില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കുമെന്ന് ഇ ശ്രീധരന്‍ പറയുന്നു.

ജനുവരി 16ന് ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ശ്രീധരന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രീധരന്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. പുതിയ ഹൈസ്പീഡ് റെയില്‍ സംവിധാനം സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്ന് പൂര്‍ണമായും വ്യത്യസ്തമായ മാതൃകയിലാണ് രൂപകല്പന ചെയ്യുന്നത്. 20-25 കിലോമീറ്റര്‍ ഇടവേളകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റേഷനുകളുണ്ടാകും. അഞ്ച് മിനിറ്റ് ഇടവേളയില്‍ സര്‍വീസുകള്‍ സംസ്ഥാനത്തെ ദീര്‍ഘകാല ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമി ഏറ്റെടുപ്പ് വലിയ തോതില്‍ ഒഴിവാക്കുന്നതാണ് പുതിയ പദ്ധതി. മൊത്തം പാതയുടെ 70-75 ശതമാനവും ഉയര്‍ന്ന പാതയായി (എലിവേറ്റഡ്) നിര്‍മിക്കാനാണ് പദ്ധതി.ഇതിലൂടെ സാമൂഹിക-പരിസ്ഥിതി ആശങ്കകള്‍ ഗണ്യമായി കുറയ്ക്കാനാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-കൊല്ലം നിലവിലെ റെയില്‍പാത പിന്തുടര്‍ന്ന് കണ്ണൂര്‍ വരെ കോറിഡോര്‍ നീട്ടാനാണ് നിര്‍ദേശം. പിന്നീട് കാസര്‍കോട്, മംഗളുരു, മുംബൈ വരെയ്ക്കും വിപുലീകരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

200 കിലോമീറ്റര്‍ വേഗതയായിരിക്കും കോറിഡോറിന്റെ വേഗ പരിധി.
കേന്ദ്രസര്‍ക്കാര്‍ 51 ശതമാനം ചെലവ് വഹിക്കും. 49 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാകും പദ്ധതി. പദ്ധതി നിലവില്‍ വരുന്നതോടെ തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിലെ യാത്ര മൂന്നര മണിക്കൂറായി കുറയുമെന്നും എ ശ്രീധരന്‍ പറയുന്നു. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :