വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ; പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി

ശ്രീനു എസ്| Last Updated: ശനി, 8 ഓഗസ്റ്റ് 2020 (17:08 IST)
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ 14 മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. പൈലറ്റും സഹപൈലറ്റും മരണപ്പെട്ടു. ഏഴു പേര്‍ പുരുഷന്‍മാരും ഏഴ് പേര്‍ സ്ത്രീകളുമാണ്.

വിവിധ ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലുണ്ട്. 23 പേര്‍ ആശുപത്രി വിട്ടു. 23 പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് കോഴിക്കോട് സ്വദേശികളും ആറ് മലപ്പുറം സ്വദേശികളും രണ്ട് പാലക്കാട് സ്വദേശികളുമാണ്. പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഏറ്റെടുക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് മൂന്ന് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :