അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജനുവരി 2026 (11:56 IST)
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ യുവാവും മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
വീഡിയോ ദൃശ്യങ്ങളില്‍, സംഘം ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയും തലയും മുഖവും ലക്ഷ്യമാക്കി അടിക്കുകയും ചെയ്യുന്നത് വ്യക്തമായിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്ന പേരിലാണ് 16കാരനെ കൗമാരക്കാര്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് കാല് പിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിയായ കുട്ടികളില്‍ ഒരളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മറ്റ് 3 പ്രതികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുഹമ്മദ് നാഫി മാത്രമാണ് 18 തികഞ്ഞയാള്‍. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.
അതേസമയം നാഫി അടക്കമുള്ളവര്‍ 5 മാസം മുന്‍പ് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ നിലവിലെ 4 പ്രതികളെ കൂടാതെ മറ്റൊരാള്‍ കൂടി പ്രതിയാണ്.