ദിവസം 16 മണിക്കൂര്‍ ജോലി: നൈറ്റ് വാച്ച്മാന്‍മാരുടെ പരാതി മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീനു എസ്| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (08:24 IST)
തിരുവനന്തപുരം: ദിവസം 16 മണിക്കൂര്‍വീതം ആഴ്ചയില്‍ 6 ദിവസവും ജോലിചെയ്യുന്ന നൈറ്റ് വാച്ച്മാന്‍മാരുടെ പരാതികള്‍ മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (റൂള്‍സ്) വകുപ്പിന്റെ പരിഗണനയില്‍ 2017 മുതലുള്ള ഫയലില്‍ മാര്‍ച്ച് 31 ന് മുമ്പായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

2017 ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ 2020 തീരാറായിട്ടും അവസാനിക്കാത്തത് നൈറ്റ് വാച്ച്മാന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വൈകിയെത്തുന്ന നീതി, നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാര്യം അധിക്യതര്‍ മറക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. സമാന വിഷയത്തില്‍ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണല്‍ 2017 മാര്‍ച്ച് 22 ന് പാസ്താക്കിയ ഉത്തരവ് കൂടി പരിഗണിച്ച് ഉചിത തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പി എസ് സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് നൈറ്റ് വാച്ച്മാന്‍മാരെ നിയമിക്കുന്നത്.
അതേസമയം ഇതേ ലിസ്റ്റില്‍ നിന്നും നിയമിക്കുന്ന ഓഫീസ് അറ്റന്‍ഡന്റിനും ലാസ്‌ക്കര്‍ക്കും ദിവസം പരമാവധി 8 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി.
16 മണിക്കൂര്‍ ജോലിചെയ്യുന്ന വാച്ച്മാന്‍മാര്‍ക്ക് അലവന്‍സോ അധികവേതനമോ നല്‍കുന്നില്ല.
നൈറ്റ് വാച്ച്മാന്‍ ഓഫീസ് അറ്റന്‍ഡന്റെ് ആയി മാറിയാല്‍ സീനിയോറിറ്റി
നഷ്ടമാകും. ഒരേ ലിസ്റ്റില്‍ നിന്നും നിയമിക്കപ്പെടുന്ന തങ്ങള്‍ക്ക് നീതി ലഭ്യമാക്കണം എന്നതാണ് ആവശ്യം. എ. എച്ച്. ഹരിദര്‍ശന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :