ഒരു കോടിയിലേറെ വിലവരുന്ന ഹഷീഷ് ഓയില്‍ പിടിച്ചു : ആറു പേര്‍ കസ്റ്റഡിയില്‍

എ.കെ.ജെ.അയ്യര്‍| Last Modified ബുധന്‍, 8 ജൂണ്‍ 2022 (16:55 IST)

ഒരു കോടിയിലേറെ വിലവരുന്ന ഒരു കിലോ ഹഷീഷ് ഓയിലുമായി ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ ആന്ധ്രയില്‍ നിന്നെത്തിച്ച ഹഷീഷ് ഓയിലുമായി തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നതിനിടെ ആയിരുന്നു ഇവരെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈസ്‌റ് പോലീസ് ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ മുഹമ്മദ് ഷഫീഖ് (21), കുന്നംകുളം സ്വദേശി മഹേഷ് (20), അഞ്ഞൂര്‍ മുട്ടില്‍ ശരത് (23), കുന്നംകുളം തൊഴിയൂര്‍ ജിതിന്‍ (21), കിളിമാനൂര്‍ കാട്ടൂര്‍വില സ്വദേശി ആദര്‍ശ് (21), കൊല്ലം നിലമേല്‍ സ്വദേശി വരാഗ് (20) എന്നിവരാണ് പിടിയിലായത്. കമ്മീഷണര്‍ ആര്‍.ആദിത്യയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാടകീയമായി വളഞ്ഞിട്ടു പിടികൂടിയത്.

ചാവക്കാട്, കുന്നംകുളം, പെരുമ്പിലാവ് പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പിടിയിലായവരില്‍ ഷഫീഖ്, മഹേഷ് എന്നിവര്‍ അടുത്തിടെ നടന്ന ചങ്ങരംകുളം മുനീബ് വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയവരാണ്. ഇവര്‍ക്കൊപ്പമുള്ള പ്രണവ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ഒരു വധക്കേസിലെ പ്രതിയാണ്.

നൂറു കിലോയിലേറെ കഞ്ചാവ് വാറ്റിയെടുത്തതാണ് ഒരു കിലോ ഹഷീഷ് ഓയില്‍ നിര്‍മ്മിക്കുക. ഇവരെ പിടികൂടിയ പോലീസ് സംഘമാണ് ഗുരുവായൂരിലെ തമ്പുരാന്‍പടി സ്വര്‍ണക്കവര്‍ച്ചയിലെ പ്രതിയെ പിടിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :