അഞ്ച് മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു; ഡിഎന്‍എ പരിശോധന വേഗത്തിലാക്കും

thrissur
ശ്രീനു എസ്| Last Modified ബുധന്‍, 22 ഏപ്രില്‍ 2026 (10:06 IST)
thrissur
തൃശ്ശൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ട 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അപകടത്തിന് ജീവന്‍ നഷ്ടപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പതിനഞ്ച് ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ളത്. ഇതിനു പിന്നാലെ ഡിഎന്‍എ ടെസ്റ്റ് നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള മെഡിക്കല്‍ കോളേജ് സംവിധാനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അപകടങ്ങളില്‍ പെട്ടവര്‍ക്കുള്ള ധനസഹായം ക്യാബിനറ്റ് ഇന്ന് തീരുമാനിക്കും. പരിക്കേറ്റ ഒരാളെ ഇപ്പോള്‍ സര്‍ജറിക്ക് വിധേയമാക്കും. രാജീവ് ഗാന്ധി ബയോടെക്‌നോളജിയില്‍ നിന്നുള്ള സംഘം തൃശ്ശൂരില്‍ എത്തിയിട്ടുണ്ട്. മരിച്ചവരില്‍ ആറുപേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പത്തുപേര്‍ ഐസിയുവില്‍ തുടരുകയാണ്. അതേസമയം സ്‌ഫോടനത്തില്‍ മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞദിവസം മൂന്നരയോടെയാണ് തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടികെട്ടുപുരയില്‍ സ്‌ഫോടനം ഉണ്ടായത്. ഒരാള്‍ വെന്റിലേറ്ററിലാണുള്ളത്. ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 40 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :