ഗുരുവായൂരിലെ സീറ്റ് വെച്ച് മാറണം, യുഡിഎഫിനുള്ളിൽ ചർച്ച, സ്ഥാനാർഥിയായി കെ മുരളീധരനും ടി എൻ പ്രതാപനും പരിഗണനയിൽ

Guruvayur seat,Kerala elections, UDF, Muslim League,ഗുരുവായൂർ സീറ്റ്,കേരള തിരെഞ്ഞെടുപ്പ്, യുഡിഎഫ്, മുസ്ലീം ലീഗ്
രേണുക വേണു| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (11:52 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് വരാനിരിക്കെ ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തെ ചുറ്റിപ്പറ്റി യുഡിഎഫിനുള്ളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു.മുസ്ലീം ലീഗില്‍ നിന്ന് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയരുന്നത്. ഈ ആവശ്യം ഡിസിസി പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടതാണ് ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. ഗുരുവായൂരില്‍ കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എന്നിവരില്‍ ആരെങ്കിലും ഒരാളാകും സ്ഥാനാര്‍ഥിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ നേടിയ വോട്ടുകള്‍, മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന ആത്മവിശ്വാസം പാര്‍ട്ടിക്ക് നല്‍കുന്നുണ്ട്. പരാജയപ്പെട്ടെങ്കില്‍ യോഗ്യനായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ ഗുരുവായൂരില്‍ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഇതിനൊപ്പമാണ് ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. മുന്‍പ് മത്സരിച്ച മണ്ഡലങ്ങളേക്കാള്‍ പ്രതാപന് സുരക്ഷിതമായ മണ്ഡലമാണ് ഗുരുവായൂരെന്നാണ് പാര്‍ട്ടിയും വിലയിരുത്തുന്നത്.


അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നത് മുസ്ലീം ലീഗില്‍ ശക്തമായ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ലീഗിന് പ്രധാനമായും ആശ്രയിക്കാവുന്ന മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍. ഈ സീറ്റ് നഷ്ടപ്പെടുന്നത് ജില്ലാതല രാഷ്ട്രീയ ശക്തിയെയും സംഘടനാപരമായ സ്വാധീനത്തെയും ബാധിക്കുമെന്ന ആശങ്ക ലീഗ് തുറന്നുപറയുന്നു. സഖ്യത്തിലെ സീറ്റ് പങ്കിടല്‍ സമവാക്യങ്ങള്‍ തകരരുത് എന്നതാണ് ലീഗിന്റെ മുഖ്യ നിലപാട്. 'ജയപരാജയങ്ങളെക്കാള്‍ സഖ്യ ഐക്യമാണ് പ്രധാനം' എന്ന വാദത്തിലൂടെയാണ് ലീഗ് നേതൃത്വം കോണ്‍ഗ്രസിന്റെ നീക്കത്തെ പ്രതിരോധിക്കുന്നത്.


ഇതുവരെ കെപിസിസിയോ UDF നേതൃത്വമോ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ഒരൊറ്റ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സഖ്യത്തിന്റെ ബാലന്‍സ് തെറ്റിക്കുമെന്ന സാധ്യതയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. അതേസമയം സംഘടനാതലത്തില്‍ നിന്നുള്ള ശക്തമായ ആവശ്യത്തെ അവഗണിക്കാനും കോണ്‍ഗ്രസിന് സാധിക്കാത്ത അവസ്ഥയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :