കാന്തപുരത്തെ തള്ളി സിപിഎം
സമസ്ത കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പൂർണമായി തള്ളി സിപിഎം. ഒരു മതത്തിന്റെ പേരിലും സ്ത്രീ, പുരുഷ തുല്യതയെ ചോദ്യം ചെയ്യരുതെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി.
സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ആർഎസ്എസിന്റേതിന് സമാനമെന്ന് എം.എ.ബേബി പറഞ്ഞു. ഇപ്പോൾ നിർഭാഗ്യവശാൽ മിക്ക മതങ്ങളും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. 'നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്നാണ് ഹിന്ദുമതത്തിന്റേതായി ആർഎസ്എസ് വ്യാഖ്യാനിക്കുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത് സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണം, അവർ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത് എന്നാണ്. ഇതിന് സമാനമായ രൂപത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും സിപിഎം ജനറൽ സെക്രട്ടറി വിമർശിച്ചു.
കാന്തപുരത്തിന്റെ പ്രസ്താവന ആധുനിക കേരളത്തിന് യോജിക്കാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. അതിനെതിരായ ഏത് പ്രസ്താവനയും ആധുനിക കേരളത്തിന് യോജിക്കുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.