മിസ് കേരള വിജയികളുടെ അപകട മരണം; ജോജുവിലേക്ക് ബന്ധപ്പെടുത്തി കോണ്‍ഗ്രസ്, ദുരൂഹതയുണ്ടെന്ന് സതീശന്‍

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (15:51 IST)

മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജി എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി നടന്‍ ജോജു ജോര്‍ജ്ജിനെ ബന്ധപ്പെടുത്തി കോണ്‍ഗ്രസ്. ഇന്ധന വിലയ്ക്കയറ്റത്തിന് എതിരായ കോണ്‍ഗ്രസ് സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുമ്പോള്‍ ആണ് മുഹമ്മദ് ഷിയാസ് ചോദിച്ചത്. അന്‍സി കബീര്‍ അടക്കമുള്ളവരുടെ അപകട മരണത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് നടന്‍ ജോജു ജോര്‍ജ്ജിനെ ബന്ധപ്പെടുത്തി പുതിയ ആരോപണം.

അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ടെന്ന് ഷിയാസ് പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ ജോജു നടത്തിയതെന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

'കൊച്ചിയില്‍ മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണം. നിലവില്‍ നടക്കുന്ന അന്വേഷണത്തിലൂടെ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. തലേദിവസം ആ ഹോട്ടലില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നതുള്‍പ്പെടെ അന്വേഷിക്കണം,' പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :