മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ദുരൂഹതയേറുന്നു, അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി ഡ്രൈവര്‍ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഉടമയെ വിളിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (12:48 IST)

മുന്‍ മിസ്‌കേരള ജേതാക്കളുടെ അപകട മരണത്തില്‍ കൂടുതല്‍ ദുരൂഹത. ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. ഈ ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു.

അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പൊലീസ് വിട്ടയച്ചത്. അതേസമയം, ഹോട്ടലുടമ റോയി ഒളിവിലാണ്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല.

എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്നും ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സൈജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :