ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് കടന്നയാളെ രണ്ട് വര്‍ഷത്തിനുശേഷം പിടിച്ചു; അറസ്റ്റ് ഇന്റര്‍പോളിന്റെ സഹായത്തോടെ, സംഭവം തൃശൂരിലെ ചേലക്കരയില്‍ !

രേണുക വേണു| Last Modified ശനി, 19 ഫെബ്രുവരി 2022 (15:35 IST)

തൃശൂര്‍ ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ചേലക്കര പൊലീസ് നാട്ടിലെത്തിച്ചു.
2019 ഒക്ടോബറില്‍ അടിയുണ്ടാക്കി മുങ്ങിയ സംഘത്തിലെ രണ്ടാം പ്രതിയായ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്.

പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പൊലീസ് ആദ്യം
ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കീഴടങ്ങാതെ വന്നതോടെ പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.

ഇതോടെ ദുബായിലായിരുന്ന പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ പതിനാറാം തിയതി
ഡല്‍ഹിയിലെത്തിച്ചു. തുടര്‍ന്ന് ചേലക്കര പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ
അറസ്റ്റു ചെയ്തു നാട്ടിലെത്തിക്കുകയായിരുന്നു

സംഭവത്തില്‍ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. നാലുപേരേയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വിട്ടിട്ടുണ്ട്.

ബാറിലുണ്ടായ അടിപിടിയില്‍ പാലക്കാട് സ്വദേശിയായ സതീഷ് എന്ന യുവാവിന് സാരമായി പരിക്കേല്‍ക്കുകയും ഇയാളുടെ നാലു പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഗോപാലകൃഷ്ണന്‍ ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തുകയും അവിടെ നിന്ന് സുഹൃത്തിന്റെ സഹായത്തോടെ ദുബായിയിലേക്ക് കടക്കുകയുമായിരുന്നു.

ഇയാളെ
രക്ഷപെടാന്‍ സഹായിച്ചയാളെ അഞ്ചാം പ്രതിയാക്കി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടന്നു വരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :