അനീഷിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു; ഭാര്യയും മകളും കൊല്ലരുതെന്ന് പറഞ്ഞ് കെഞ്ചി, സൈമണ്‍ കേട്ടില്ല

രേണുക വേണു| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (08:53 IST)

പുലര്‍ച്ചെ വീട്ടിലെത്തിയ മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൈമണ്‍ ലാലന്റെ മോഴി കളവെന്ന് പൊലീസ്. കോളേജ് വിദ്യാര്‍ഥി അനീഷ് ജോര്‍ജ് (19 വയസ്) ആണ് അയല്‍വീട്ടില്‍ കുത്തേറ്റ് മരിച്ചത്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് സൈമണ്‍ കുത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയും മകളും അനീഷിനെ കുത്തരുതെന്ന് പറഞ്ഞ് ഓളിയിട്ടു. എന്നാല്‍, സൈമണ്‍ ലാലന്‍ ഭാര്യയുടേയും മകളുടേയും വാക്ക് കേട്ടില്ല. വീട്ടില്‍ കയറിയത് കള്ളന്‍ ആകുമെന്ന് കരുതിയാണ് താന്‍ കുത്തിയതെന്നാണ് സൈമണ്‍ ലാലന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ സൈമണ്‍ പറയുന്നത് കളവാണെന്ന് പൊലീസിന് വ്യക്തമായി.

അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമണ്‍ ലാലന്റെ ഭാര്യയും നിരന്തരം അഭ്യര്‍ഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചില്‍ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമണ്‍ നിരന്തരം ഭാര്യയെയും മക്കളെയും മര്‍ദിക്കാറുണ്ടെന്നും ഇത്തരം തര്‍ക്കങ്ങളില്‍ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :