Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ

ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലെ പ്രശ്‌നം എനിക്ക് പരിഹരിക്കാനാവില്ലെന്ന് പലരും പരിഹസിച്ചിരുന്നു.

Shreyas Iyer
Shreyas Iyer
ജിതിൻരാജ് കെ വി| Last Modified ചൊവ്വ, 28 ഏപ്രില്‍ 2026 (19:39 IST)
ഇന്ത്യന്‍ ക്രിക്കറ്റിലും ഐപിഎല്ലിലും നിര്‍ണായക താരമാണെങ്കിലും ശ്രേയസ് അയ്യരുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെയുള്ള ബലഹീനത പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഷോര്‍ട്ട് ബോള്‍ എറിഞ്ഞാല്‍ ശ്രേയസിനെ പുറത്താക്കാമെന്ന അടക്കം പറച്ചില്‍ തന്നെ ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷോര്‍ട്ട് ബോളുകള്‍ സിക്‌സറുകള്‍ പറത്തിയാണ് ശ്രേയസ് മറുപടി നല്‍കുന്നത്.

ഇതിന് പിന്നിലെ കാരണം ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ തനിക്കൊന്നും ചെയ്യാനാകില്ലെന്ന രീതിയില്‍ ഉയര്‍ന്ന പരിഹാസമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്. ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലെ പ്രശ്‌നം എനിക്ക് പരിഹരിക്കാനാവില്ലെന്ന് പലരും പരിഹസിച്ചിരുന്നു. ഒരു കാര്യം അസാധ്യമാണെന്ന് കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് മുന്നില്‍ എന്നെ കൊണ്ട് സാധിക്കും എന്ന് തെളിയിക്കണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതിനായി കഠിനമായി ശ്രമിച്ചു. മുന്‍പ് ഷോര്‍ട്ട് ബോളുകളില്‍ ഡിഫന്‍ഡ് ചെയ്യാനോ അല്ലെങ്കില്‍ സിംഗിളുകള്‍ക്കോ ആയിരുന്നു ശ്രമിച്ചിരുന്നത്. ഇപ്പോള്‍ പക്ഷേ എന്റെ സോണിലാണെങ്കില്‍ അത് ഞാന്‍ സിക്‌സര്‍ പറത്തിയിരിക്കും ശ്രേയസ് പറഞ്ഞു.

നടുവിന് പരിക്കേറ്റ ശേഷം ശ്രേയസിന് പഴയപോലെ കളിക്കാനാകില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഈ അനാവശ്യ വിമര്‍ശനങ്ങളെല്ലാം അവഗണിക്കാന്‍ താന്‍ പടിച്ചെന്നും പരിശീലന സെഷനുകളില്‍ 300ലധികം പന്തുകള്‍ നേരിടാറുണ്ടെന്നും ശ്രേയസ് പറയുന്നു. പരിശീലനം നടത്തുന്നത് ഒരേ പോലെയല്ല. സൈഡ് ആം ത്രോകള്‍ക്ക് പകരം യഥാര്‍ഥ ബൗളര്‍മാരെ വെച്ചും പ്രാക്ടീസ് ചെയ്യാറുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, എബിഡി ഇവരുടെ ബാറ്റിങ്ങിലെ താളം ശ്രദ്ധിക്കുകയും അത് സ്വന്തം ശൈലിയിലേക്ക് പരീക്ഷിക്കുകയും ചെയ്യാറുണ്ട്. ബാറ്റിങ്ങില്‍ പ്രവീണ്‍ ആംറെ, അഭിഷേക് നായര്‍ എന്നീ പരിശീലകരുടെ പിന്തുണയും തന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ശ്രേയസ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :