വയ്യാത്ത പയ്യനെ പിടിച്ചുകളിപ്പിച്ചു, ചെന്നൈക്ക് കനത്ത തിരിച്ചടി: ആയുഷ് മാത്രെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തലയില്‍ ഇടുത്തീയായി യുവതാരം ആയുഷ് മാത്രെയുടെ പരിക്ക്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ 18കാരനായ മാത്രെയ്ക്ക് വരാനിരിക്കുന്ന ഏതാനും മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പേശിവലിവ് മൂലം ഓടാന്‍ കഷ്ടപ്പെട്ടെങ്കിലും ആയുഷിന് ചെന്നൈ തിരിച്ചുവിളിച്ചിരുന്നില്ല. പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാനായി ആയുഷിനെ ക്രീസില്‍ നിര്‍ത്തിയെങ്കിലും താരം തൊട്ടടുത്ത പന്തില്‍ ക്യാച്ച് നല്‍കി മടങ്ങിയിരുന്നു.
ആയുഷിന്റെ ഹാംസ്ട്രിംഗ് എത്ര ഗൗരവമാണെന്ന് തിങ്കളാഴ്ച നടത്തുന്ന പരിശോധനയിലെ വ്യക്തമാവു എന്നും എന്നാല്‍ പരിക്ക് മോശമാണെന്നാണ് തോന്നുന്നതെന്നും മത്സരശേഷം ചെന്നൈ ബാറ്റിംഗ് പരിശീലകന്‍ മൈക്കല്‍ ഹസി പറഞ്ഞിരുന്നു. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാകുമെന്നും ഹസി പറഞ്ഞിരുന്നു. അതേസമയം ധോനി ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണെന്നും എത്രയും പെട്ടെന്ന് തന്നെ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഹസി പറഞ്ഞു.
ഐപിഎല്ലില്‍ പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നൈ ഇപ്പോള്‍. ഇതിനിടെയാണ് യുവതാരമായ ആയുഷ് മാത്രെയ്ക്കും പരിക്കേറ്റിരിക്കുന്നത്. ആയുഷിന്റെ അഭാവത്തില്‍ ഉര്‍വില്‍ പട്ടേലാകും വരും മത്സരത്തില്‍ ചെന്നൈയ്ക്കായി ഇറങ്ങുക.