ജീവന്‍ അപഹരിക്കുന്ന അലര്‍ജി; എന്താണ് അനഫിലാക്‌സിസ്?

രേണുക വേണു| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (17:04 IST)

ഗുരുതരമായ അലര്‍ജി പ്രശ്‌നമാണ് അനഫിലാക്‌സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. ചില വാക്‌സിനുകള്‍ സ്വീകരിക്കുന്നത് മൂലം വളരെ വിരളമായി ആളുകള്‍ ഇതു കണ്ടുവരുന്നുണ്ട്. കുത്തിവയ്പ് എടുത്ത് സെക്കന്‍ഡുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ അനഫിലാക്‌സിസ് ബാധിച്ചേക്കാം. അനഫിലാക്‌സിസ് രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. അനഫിലാക്‌സിസ് സംഭവിച്ചാല്‍ രക്തസമ്മര്‍ദം വലിയ രീതിയില്‍ കുറയുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്യും.

പള്‍സ് അതിവേഗം കുറയുക, ചര്‍മ്മത്തില്‍ അസ്വസ്ഥത തോന്നുക, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ഇതിന്റെ ലക്ഷണം. കുത്തിവയ്പ്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പ്രാണികളുടെ വിഷം എന്നി അനഫിലാക്‌സിസ് അവസ്ഥയ്ക്ക് കാരണമാകുന്നു.

കുത്തിവയ്പ് എടുത്തതിനുശേഷം ത്വക്കില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നുക, രക്ത സമ്മര്‍ദം കുറയുക, ശ്വാസതടസം അനുഭവപ്പെടുക, ഛര്‍ദി, തലകറക്കം ഇവയെല്ലാം ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം.


കോവിഡ്-19 നെതിരായ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരു മരണം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളാണ് അറുപത്തിയെട്ടുകാരന്റെ മരണത്തിനു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണം. ഇയാള്‍ മാര്‍ച്ച് എട്ടിനാണ് വാക്‌സിന്‍ സ്വീകരിച്ചത്.

കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കാന്‍ അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിങ് ഇമ്യൂണൈസേഷന്‍ (എഇഎഫ്‌ഐ) എന്ന സമിതിക്ക് കേന്ദ്രം നേരത്തെ രൂപം നല്‍കിയിരിക്കുന്നു. ഈ സമിതിയാണ് ഇന്ത്യയിലെ ആദ്യ കോവിഡ് വാക്‌സിന്‍ മരണം സ്ഥിരീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് സമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം അനഫിലാക്‌സിസ് (Anaphylaxix) കാരണമാണെന്ന് സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അനഫിലാക്സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.

വാക്‌സിന്‍ സ്വീകരിച്ച് അധികം കഴിയാതെ ഇയാള്‍ മരിച്ചു. ഇത് കൂടാതെ മൂന്ന് മരണം കൂടി വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ കാരണമാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, കേന്ദ്രസമിതി കോവിഡ് വാക്‌സിന്‍ മരണമായി ഈ ഒരെണ്ണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :