എംബാപ്പെയുടെ ഗോളിന് ശേഷം ഒരൊറ്റ ഗോള്‍ അര്‍ജന്റീനന്‍ വലയില്‍ വീണില്ല, റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (19:23 IST)
2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം സ്വന്തമാക്കുന്നതില്‍ മെസ്സി എത്രമാത്രം പങ്കുവഹിച്ചോ അതിനോ അതിനപ്പുറമോ നിര്‍ണായകമായ പങ്ക് വഹിച്ച താരമായിരുന്നു അവരുടെ ഗോള്‍ കീപ്പറായ എമിലിയാനോ മാര്‍ട്ടിനെസ്. നിശ്ചിത സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് പോയ ലോകകപ്പ് ഫൈനൽ
മത്സരത്തില്‍ ഫ്രാന്‍സിന്റെ കോലോ മുവാനിയുടെ ഗോള്‍ എന്ന് ഉറപ്പിച്ച ഗോള്‍ ശ്രമം മാര്‍ട്ടിനെസ് തറഞ്ഞിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടിലും മികച്ച പ്രകടനം നടത്തിയതോടെയാണ് ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയത്.

ഇപ്പോഴിതാ അര്‍ജന്റീനയ്ക്കായി ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്. പരാഗ്വയ്‌ക്കെതിരെ നടന്ന പോരാട്ടം കൂടി ക്ലീന്‍ ഷീറ്റായതോടെയാണ് എമിലിയാനോ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. ഇത്രയും ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കുന്ന അര്‍ജന്റീനയുടെ ചരിത്രത്തിലെ ആദ്യ ഗോള്‍ കീപ്പറെന്ന നേട്ടമാണ് 31കാരനായ മാര്‍ട്ടിനെസിന്റെ പേരിലായിരിക്കുന്നത്.

2022ലെ ലോകകപ്പില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് ഗോളിന് ശേഷം പിന്നീട് ഇതുവരെ അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റില്‍ ഒരാളെയും ഗോളടിക്കാന്‍ എമിലിയാനോ അനുവദിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞ 10 മാസങ്ങള്‍ പിന്നിടുമ്പോള്‍ 7 മത്സരങ്ങളിലാണ് താരം ഗോള്‍ വഴങ്ങാതെ നിന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :