കാലമേ ഇനി പിറക്കുമോ ഇതുപോലൊരു പ്രതിഭാസം: മെസ്സിക്ക് മുപ്പത്തിമൂന്നാം പിറന്നാൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജൂണ്‍ 2020 (13:06 IST)
കാൽപന്തുകളിയിലെ രാജകുമാരന് ഇന്ന് 33ആം പിറന്നാൾ. ഫുട്ബോൾ ലോകത്തിന്റെ ആവേശമായി മാറിയ ആ കുറിയ പയ്യനിൽ നിന്നും ഫുട്ബോളിന്റെ എക്കാലത്തെയും എണ്ണം പറഞ്ഞ താരമായുള്ള മെസ്സിയുടെ വളർച്ചയെ അത്ഭുതത്തോടെയാണ് ഫുട്ബോൾ ലോകം നോക്കികണ്ടിട്ടുള്ളത്.അർജന്റീനിയൻ ദേശീയ ടീമിൽ കാര്യമായ കിരീടനേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഇന്ന് മെസ്സി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിൽ രാജാവായി വിലസുകയാണ്.

നിരവധി റെക്കോഡുകൾ,സ്വപ്‌നതുല്യമായ പ്രകടനങ്ങള്‍ എല്ലാം ലോകത്തിനായി നടത്തിയത് 1987ൽ ശാരീരിക വിഷമതകൾ നിറഞ്ഞ ബാല്യകാലത്തോട് പൊരുതി കളം പിടിച്ച മെസ്സിയാണ്. ശരീരം തളർത്തിയിരുന്ന ബാല്യത്തിൽ നിന്നും എതിരാളികൾക്ക് പോലും തകർക്കാനാവത്ത കരുത്തനെ സമ്മാനിച്ചതാകട്ടെ ബാഴ്‌സലോണയും. ബാഴ്‌സ ചെറുപ്പത്തിൽ തന്നെ മെസ്സി എന്ന ജീനിയസ്സിനെ കണ്ടെത്തിയില്ലെങ്കിൽ മെസ്സിയെ നമ്മൾ നഷ്ടപ്പെടുത്തിയേനെ.തന്റെ നീണ്ട കരിയറിൽ ഇതുവരെ ക്ലബ് വിട്ടുപോവാൻ മെസ്സി തയ്യാറായില്ല എന്നത് തനിക്ക് ജീവൻ നൽകിയ ക്ലബിനോട് മെസ്സി പുലർത്തുന്ന വിശ്വാസത്തിന്റെ അടിവരയാകുന്നു.

തന്റെ നീണ്ട ഫുട്ബോൾ കരിയറിൽ സ്പാനിഷ് ലാ ലിഗ ചരിത്രത്തിൽ ഏറ്റവുമധികം ഹാട്രിക്കുകളും ഗോളുകളും നേടിയെന്ന റെക്കോഡ് മെസ്സിക്ക് സ്വന്തമാണ്.447 മത്സരങ്ങളിൽ നിന്നും 440 ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്.36 ഹാട്രിക്കുകളും മെസ്സി നേടി.34 ഹാട്രിക്കുകളുമായി റൊണാള്‍ഡോയാണ് രണ്ടാംസ്ഥാനത്ത്.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ.ആറ് ബാലൺ ഡിയോർ പുരസ്കാരങ്ങൾആറു വട്ടം യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം.ചാംപ്യന്‍സ് ലീഗില്‍ കൂടുതല്‍ ഹാട്രിക്കുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകൾക്കുടമയാണ് ഇന്ന് മെസ്സി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :