നമുക്ക് കൂടണം...ഞാന്‍ വിളിക്കാം... സിദ്ദിഖ് കൈലാസ് മേനോനോട്, കുറിപ്പുമായി സംഗീത സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (12:05 IST)
2008 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ ജോലികള്‍ക്കിടയിലാണ് സിദ്ദിഖിനെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആദ്യമായി കാണുന്നത്. ഒരു തുടക്കക്കാരനായ എന്നോട് യാതൊരു വിധത്തിലുള്ള വേര്‍തിരിവും കാണിക്കാതെ അദ്ദേഹം പെരുമാറി.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സത്യസന്ധമായ സ്‌നേഹത്തോടെ പെരുമാറുന്നത് തികച്ചും ഒരു മാതൃകയായിരുന്നു. പത്തു വര്‍ഷത്തിന് ശേഷം '2018'ല്‍ പ്രതീക്ഷിച്ചിരിക്കാതെ ഒരു ഫോണ്‍കോള്‍ വന്നു. മറുവശത്ത് സാക്ഷാല്‍ സിദ്ദിഖ്. കൈലാസ്‌മേനോന്‍ പറഞ്ഞു തുടങ്ങുന്നു.

കൈലാസ് മേനോന്റെ വാക്കുകളിലേക്ക്

'2008'ല്‍ ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ സംഗീതം ചെയ്ത ഔസേപ്പച്ചന്‍ സാറിനെ അസിസ്റ്റ് ചെയ്യുന്ന സമയത്താണ് ആദ്യമായി സിദ്ദിഖ് സാറിനെ പരിചയപ്പെടുന്നത്. ഒരു തുടക്കക്കാരനായ എന്നോട് യാതൊരു വിധത്തിലുള്ള വേര്‍തിരിവും കാണിക്കാതെ അദ്ദേഹം പെരുമാറിയപ്പോള്‍, ഇങ്ങോട്ട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാം ഞാന്‍ അത്ഭുതത്തോടെയാണ് അദ്ദേഹത്തെ നോക്കി കണ്ടത്. എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന അദ്ദേഹം, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സത്യസന്ധമായ സ്‌നേഹത്തോടെ പെരുമാറുന്നത് തികച്ചും ഒരു മാതൃകയായിരുന്നു. പത്തു വര്‍ഷത്തിന് ശേഷം 2018'ല്‍ പ്രതീക്ഷിച്ചിരിക്കാതെ ഒരു ഫോണ്‍കോള്‍. സിദ്ദിഖ് സാറാണ് വിളിക്കുന്നത്. തീവണ്ടിയിലെ പാട്ടുകള്‍ എന്നും വീട്ടില്‍ നിന്ന് ഓഫീസിലോട്ടുള്ള യാത്രയില്‍ റേഡിയോയില്‍ കേള്‍ക്കാറുണ്ടെന്നും, വളരെ ഇഷ്ടപ്പെട്ടുവെന്നും, നേരിട്ട് കാണണം എന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടു. ഒരുപാടു നേരം സംസാരിച്ചു, അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകള്‍ ഉണ്ടായ രസകരമായ കഥകള്‍ പങ്കു വച്ചു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു തരി പോലും മാറാത്ത മനുഷ്യന്‍. നമുക്ക് എന്തോ ഒരു അടുപ്പം തോന്നുന്ന വ്യക്തിത്വം. ഇറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു , 'ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ശേഷം നമുക്ക് കൂടണം, ഞാന്‍ വിളിക്കാം' എന്ന്. നമ്മുടെയെല്ലാം കുട്ടിക്കാലത്തെയും യൗവ്വനത്തെയുമെല്ലാം ഇത്രയധികം സ്വാധീനിച്ച, പൊട്ടിച്ചിരിപ്പിച്ച, സിനിമ മേഖലയില്‍ തന്നെ അത്യപൂര്‍വ വ്യക്തിത്വമായ പ്രിയപ്പെട്ട സിദ്ദിഖ് സാറിന് ഏറെ വിഷമത്തോടെ ആദരാഞ്ജലികള്‍




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :