ഡ്രൈവിംഗിനിടെ യാത്രക്കാരിയെ ഉപദ്രവിച്ച ഡ്രൈവർക്ക് ആറു വർഷം കഠിനതടവ്
മലപ്പുറം: ജീപ്പ് ഓടിക്കുന്നതിനിടെ അടുത്തിരുന്ന പതിനാറുകാരിയായ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവറെ കോടതി ആറ് വര്ഷം കഠിന തടവിനും 60000 രൂപ പിഴ നൽകാനും ശിക്ഷിച്ചു.
തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി അഷ്‌റഫ് എന്ന നാല്പത്തൊന്നുകാരനെ പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്. 2019 സെപ്തംബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ട് കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണു പരാതി.
പിഴ അടച്ചില്ലെങ്കില് ഏഴു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നൽകാനാണ് വിധിന്യായത്തിൽ കോടതി ആവശ്യപ്പെട്ടത്.