കൂട്ടുകാരന്റെ വീഡിയോ കോള്‍: ഡീപ് ഫെയ്ക്ക് ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (11:35 IST)
സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് പ്രതി. കോഴിക്കോട് സൈബര്‍ ക്രൈം ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് പാലാഴി സ്വദേശിയായ രാധാകൃഷ്ണന്‍ എ ഐ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.

കൂടെ ചെയ്ത സുഹൃത്താണെന്ന് പറഞ്ഞ് ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോള്‍ ചെതാണ് കൗശല്‍ ഷാ രാധാകൃഷ്ണനില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തത്. പണം തിരിച്ചുപിടിച്ചതിന് ശേഷം പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് ഉസ്മാന്‍ പുര സ്വദേശിയിലേക്ക് അന്വേഷണമെത്തിയത്. ഇയാളുടെ വീട്ടില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയതോടെ പ്രതി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുന്‍പും പല തട്ടിപ്പ് കേസുകളില്‍ പ്രതിയായ കൗശല്‍ ഷാ കഴിഞ്ഞ 5 വര്‍ഷമായി വീട്ടീലെത്തിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി സൈബര്‍ ക്രൈം പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :