ഇംഗ്ലണ്ട് പ്രതീക്ഷകളെ തച്ചുടച്ച് ഷായ് ഹോപ്സ്, ചെണ്ടയായി സാം കറൻ: ഇംഗ്ലണ്ടിന് നിരാശ മാത്രം ബാക്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (14:39 IST)
ലോകക്രിക്കറ്റിലെ വമ്പന്‍ ടീമെന്ന വിശേഷണത്തില്‍ നിന്നും ദയനീയമായ സ്ഥിതിയിലേക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പതനം വളരെ വേഗത്തിലായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 ലോകകപ്പ് വിജയവും സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീം ബാറ്റിംഗ് കരുത്ത് കൊണ്ട് ക്രിക്കറ്റ് ലോകത്തെ പ്രധാനശക്തികളായാണ് ഇക്കുറി ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെത്തിയത്. എന്നാല്‍ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനുള്‍പ്പടെയുള്ള ടീമുകള്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ കാറ്റൂരിവിട്ട ബലൂണ്‍ പോലെ ആകാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി.

ലോകകപ്പിലെ ദയനീയപ്രകടനത്തിന് പിന്നാലെ പുതിയ ഒരു തുടക്കത്തിനായാണ് ടീം ഇനി കാത്തിരിക്കുന്നതെന്നും വരാനിരിക്കുന്ന പരമ്പരകളിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ട് മികവിലേക്ക് തിരിച്ചെത്തുമെന്നും ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്‌ലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കാന്‍ സാധിച്ചും മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ടീം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 325 റണ്‍സിന് ഓളൗട്ടായപ്പോള്‍ 83 പന്തില്‍ നിന്നും 109 റണ്‍സുമായി തിളങ്ങിയ വെസ്റ്റിന്‍ഡീസ് നായകന്‍ ഷായ് ഹോപ്‌സിന്റെ പ്രകടനമികവില്‍ വെസ്റ്റിന്‍ഡീസ് വിജയിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ഓപ്പണര്‍മാരായ അലിക് അതാനസെയും ബ്രണ്ടന്‍ കിംഗും ചേര്‍ന്ന് സെഞ്ചുറികൂട്ടുക്കെട്ടുമായി മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ തുടരെ വിക്കറ്റ് വീണതോടെ മത്സരത്തില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന നായകന്‍ ഷായ് ഹോപ്‌സ് നേടിയ സെഞ്ചുറിയിലൂടെ വെസ്റ്റിന്‍ഡീസ് വിജയം സ്വന്തമാക്കുകയായിരുന്നു.

വെസ്റ്റിന്‍ഡീസിനായി അലിക് അതാനസെ (66),ഹെറ്റ്‌മെയര്‍ (32), റൊമാരിയോ ഷെപ്പേര്‍ഡ്(49) എന്നിവരും തിളങ്ങി. ഇംഗ്ലണ്ടിനായി 9.5 ഓവര്‍ പന്തെറിഞ്ഞ സാം കറന്‍ 98 റണ്‍സാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ഇതോടെ ഒരു ഇംഗ്ലണ്ട് ബൗളറുടെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സാം കറന്റെ പേരിലായി. ഇംഗ്ലണ്ട് നിരയില്‍ 71 റണ്‍സുമായി ഹാരി ബ്രൂക്ക് 48 റണ്‍സുമായി സാക്ക് ക്രോളി 46 റണ്‍സുമായി ഫില്‍ സാള്‍ട്ട് എന്നിവരാണ് തിളങ്ങിയത്. ഏകദിന ലോകകപ്പില്‍ കളിച്ച 9 താരങ്ങളെ ഒഴിവാക്കിയാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :