ഇന്ത്യ നാട്ടിലുള്ള ടെസ്റ്റുകളിൽ പോലും പരാജയപ്പെടുന്നത് വേദനയുണ്ടാക്കി, സീനിയർ താരങ്ങൾക്ക് പരിഗണന നൽകണം : രഹാനെ
ടീം ട്രാന്‍സിഷന് കൃത്യമായ സമയം നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് രഹാനെ പറയുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നിലവിലെ ദയനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരമായ ആജിങ്ക്യ രഹാനെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ സ്വന്തം മണ്ണില്‍ പോലും ടെസ്റ്റ് മത്സരങ്ങള്‍ തോല്‍ക്കുന്നത് വേദനയോടെയാണ് നോക്കിനില്‍ക്കുന്നതെന്നും രഹാനെ പറഞ്ഞു.
ടീം ട്രാന്‍സിഷന് കൃത്യമായ സമയം നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് രഹാനെ പറയുന്നു. 6 മാസത്തിനുള്ളിലാണ് ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നിവര്‍ ടീമിന് പുറത്തുപോയത്. ഇത് സൃഷ്ടിച്ച വിടവ് വലുതാണ്. ഒരു ടെസ്റ്റില്‍ ചുരുങ്ങിയത് ഏഴ് സീനിയര്‍ താരങ്ങളെങ്കിലും വേണമെന്നതാണ് ശരിയായ രീതി. എന്നാല്‍ ഇന്ന് ടീമിലെ ഭൂരിഭാഗവും പുതിയ കളിക്കാരാണ്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര ഇവര്‍ക്ക് മാത്രമാണ് 50ല്‍ അധികം ടെസ്റ്റ് കളിച്ച് പരിചയമുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും ആവശ്യമായ മനക്കരുത്തും നിശ്ചയദാര്‍ഡ്യവുമൊന്നും ഇന്നത്തെ ടീമുകളില്‍ കാണാനില്ല. കഠിനമായ സെഷനുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിജീവിക്കാനുള്ള മാനസികാവസ്ഥ താരങ്ങള്‍ വളര്‍ത്തിയെടുക്കണം. കഴിഞ്ഞ 2 വര്‍ഷമായി ഇന്ത്യ സ്വന്തം നാട്ടില്‍ പോലും മത്സരങ്ങള്‍ തോല്‍ക്കുന്നത് താന്‍ വീട്ടിലിരുന്ന് കാണുകയാണെന്നും ടീമിന് പോരാട്ടവീര്യം ആവശ്യമാണെന്നും രഹാനെ പറഞ്ഞു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രഹാനെയുടെ തുറന്ന് പറച്ചില്‍.ALSO READ: 'മുതിർന്ന താരങ്ങളെ ബഹുമാനിക്കൂ'; ഗംഭീറിനെ കുത്തി രഹാനെ