അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (17:55 IST)
ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഇന്ത്യയുടെ കഴിഞ്ഞ രണ്ട് ഏകദിന പരമ്പരകളില്‍ മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റിലെ താരങ്ങളായത് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമായിരുന്നു. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ കോലിയും രോഹിത്തും കളിക്കുമോ എന്ന് പറയാനാകില്ലെന്ന നിലപാട് പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ പ്രകടനങ്ങള്‍.
സീനിയര്‍ താരങ്ങളുടെ ബലത്തിലാണ് 2 പരമ്പരകളിലും ഇന്ത്യ വിജയിച്ചതെങ്കിലും ഒരു താരങ്ങളെ പറ്റി നല്ലതായി ഒരക്ഷരം പോലും പറയാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ.
ഗംഭീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇന്ത്യന്‍ ടീമിലും ഗംഭീറിന്റെ സുഹൃത്തായിരുന്ന റോബിന്‍ ഉത്തപ്പ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഉത്തപ്പ ഗംഭീറിന്റെ സമീപനത്തെ വിമര്‍ശിച്ചത്. കോലിയെ പറ്റിയും രോഹിത്തിനെ പറ്റിയും ഒരു നന്ദി വാക്ക് പോലും ഗംഭീര്‍ പറയാഞ്ഞത് അതീയിപ്പിക്കുന്നുവെന്നും എന്തെല്ലാമായാലും തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കോലിയും രോഹിത്തും പ്രകടനങ്ങള്‍ കൊണ്ട് മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഉത്തപ്പ പറഞ്ഞു.
സീനിയര്‍ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും അടുത്ത ഏകദിന ലോകകപ്പ് 2 വര്‍ഷം അകലെയാണെന്നും നിലവിലെ പ്രകടനങ്ങളെ പറ്റി മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് അനിവാര്യമാണെന്ന് പറഞ്ഞെങ്കിലും 2 താരങ്ങളെയും ഗംഭീര്‍ പേരെടുത്ത് പറഞ്ഞില്ല.